
അങ്കാറ ഒരു വിദേശ രാജ്യവുമായുള്ള രഹസ്യ കരാറിന്റെ അടിസ്ഥാനത്തിലാണ് അഫ്ഗാനിസ്‌ഥാനിൽ ഡ്രോൺ ആക്രമണം തുടരുന്നതെന്ന വെളിപ്പെടുത്തലുമായി പാകിസ്‌ഥാൻ. തുർക്കിയിൽ അഫ്ഗാനിസ്ഥാൻ - പാക്കിസ്ഥാൻ വെടിനിർത്തൽ ചർച്ചയിലാണ് വെളിപ്പെടുത്തൽ. അഫ്ഗാനിസ്ഥാനുള്ളിൽ ഡ്രോൺ ആക്രമണങ്ങൾ തടയുന്നതിൽ പാകിസ്‌ഥാൻ പ്രതിനിധി സംഘം നിസഹായത പ്രകടിപ്പിച്ചു. തെഹീരീകെ താലിബാൻ പാക്കിസ്ഥാൻ (ടിടിപി) നടത്തുന്ന ആക്രമണത്തിന് മറുപടിയായി അഫ്ഗാൻ മണ്ണിൽ പ്രത്യാക്രമണം നടത്താൻ പാക്കിസ്‌ഥാന് അവകാശമുണ്ടെന്ന് അഫ്ഗാൻ സംഘം അംഗീകരിക്കണമെന്ന് പാക്കിസ്ഥാൻ ആവശ്യപ്പെട്ടതായും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. പാക്കിസ്ഥാനും അഫ്‌ഗാനിസ്ഥാനും തമ്മിൽ ഇസ്‌താംബുളിൽ നടന്നുവന്ന ഉന്നതതല ചർച്ചകൾ പരാജയപ്പെട്ടെന്ന് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.
പാക്കിസ്‌ഥാനെതിരെയോ സൗദി അറേബ്യയ്ക്കെതിരെയോ നടക്കുന്ന ഏതൊരു ആക്രമണവും ഇരു രാജ്യങ്ങൾക്കുമെതിരായ ആക്രമണമാണെന്നു കണക്കാക്കി സംയുക്‌ത പ്രതിരോധം തീർക്കാൻ വ്യവസ്‌ഥ ചെയ്യുന്ന കരാർ ഇരു രാജ്യങ്ങളും സെപ്റ്റംബർ 17ന് ഒപ്പുവച്ചിരുന്നു. സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമാണ് റിയാദിൽ തന്ത്രപരമായ പ്രതിരോധ കരാറിൽ ഒപ്പുവച്ചത്. സമീപമാസങ്ങളിൽ യുഎസുമായും തന്ത്രപരമായ സഖ്യം പാക്കിസ്ഥാൻ ശക്‌തിപ്പെടുത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ ബാഗ്രാം വ്യോമത്താവളത്തിൻ്റെ അധികാരം തിരിച്ചു പിടിക്കാൻ ആലോചിക്കുന്നതായി സെപ്റ്റംബറിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്‌തമാക്കിയിരുന്നു. ഈ താവളം താലിബാന് വിട്ടുകൊടുത്തതിനുശേഷമാണ് യുഎസ് സൈന്യം അഫ്ഗാനിസ്ഥാനിൽനിന്ന് 2021ൽ പിൻവാങ്ങിയത്.
















© Copyright 2025. All Rights Reserved