
അബുദാബി മുഖ്യമന്ത്രി പിണറായി വിജയൻ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായും വിദേശ വ്യാപാര മന്ത്രി ഡോ. താനി അൽ സൗദിയുമായും കുടിക്കാഴ്‌ച നടത്തി. ഇന്നലെ ഉച്ചയ്ക്കായിരുന്നു കുടിക്കാഴ്ച. കിരീടാവകാശിയെ കാണുമെന്ന് ഇന്നലെ പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി തന്നെ വെളിപ്പെടുത്തിയിരുന്നുവെങ്കിലും വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
നേരത്തെ യുഎഇ സഹിഷ്ണുതാ സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽനഹ്യാനുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. മൂന്നു ദിവസത്തെ യുഎഇ സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി രാത്രി ദുബായിൽനിന്ന് തിരുവനന്തപുരത്തേക്കു മടങ്ങി. സൗദി സന്ദർശനത്തിന് നേരത്തെ കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചതിനാൽ മുഖ്യമന്ത്രിയുടെ ഗൾഫ് പര്യടനത്തിനും ഇതോടെ സമാപനമായി.
കേരളപ്പിറവിയുടെ എഴുപതാം വാർഷികവുമായി ബന്ധപ്പെട്ട് അബുദാബി സിറ്റി ഗോൾഫ് ക്ലബിൽ നടന്ന മലയാളോത്സവത്തിൽ പങ്കെടുത്ത മുഖ്യമന്ത്രിയുടെ ഒന്നര മണിക്കൂർ നീണ്ട പ്രസംഗത്തിൽ ഭരണ നേട്ടവും എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന മാറ്റങ്ങളും മുൻപുണ്ടായിരുന്ന അവസ്‌ഥകളും താരതമ്യം ചെയ്യാനുമായിരുന്നു കൂടുതൽ സമയവും ചെലവിട്ടത്. സ്വകാര്യ ചാനലിന്റെ വാർഷികാഘോഷത്തിലും സംഘടനാ ഭാരവാഹികളുമായുള്ള കൂടിക്കാഴ്ചയിലും പങ്കെടുത്തിരുന്നു.
















© Copyright 2025. All Rights Reserved