
ദില്ലി : ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിയുമായ അമിത് ഷാക്കെതിരെ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തി കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. ജാർഖണ്ഡിലെ ചൈബസ കോടതിയുടേതാണ് നടപടി. ഈ മാസം 26ന് നേരിട്ട് കോടതിയിൽ ഹാജരാകണമെന്നാണ് കോടതി നിർദ്ദേശം. നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടെങ്കിലും കോടതി തള്ളി. കൊലക്കുറ്റം ചുമത്തപ്പെട്ടയാൾക്ക് വരെ വേണമെങ്കിൽ ബിജെപി അധ്യക്ഷനാകാമെന്നായിരുന്നു 2018ൽ രാഹുൽ ഗാന്ധി അമിത് ഷാക്കെതിരെ നടത്തിയ പരാമർശം. കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ വെച്ചായിരുന്നു പരാമർശം.
2018ല്‍ ജൂലൈയില്‍ ജാര്‍ഖണ്ഡിലെ ബിജെ പി പ്രവര്‍ത്തകനായ പ്രതാപ് കത്യാറാണ് രാഹുലിനെതിരെ കോടതിയെ സമീപിച്ചത്. കേസില്‍ തുടര്‍ച്ചയായി സമണ്‍സ് അയച്ചിട്ടും രാഹുല്‍ ഹാജരായിരുന്നില്ല. ഇതേതുടര്‍ന്ന് രാഹുലിനെതിരെ കോടതി ജാമ്യം ലഭിക്കാവുന്ന വാറണ്ട് പുറപ്പെടുവിച്ചു. വാറണ്ട് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുളള രാഹുലിന്‍റെ ഹര്‍ജി കഴിഞ്ഞവര്‍ഷം ജാര്‍ഖണ്ഡ് ഹൈക്കോടതി തീര്‍പ്പാക്കി. പിന്നാലെ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന രാഹുലിന്‍റെ ഹര്‍ജി ചൈബസ കോടതി തള്ളിയതോടെയാണ് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
















© Copyright 2025. All Rights Reserved