
അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച 190 പേരുടെ മൃതദേഹം ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. ഇതുവരെ 159 മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. അപകടത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
-----------------------------
അഹമ്മദാബാദിലേക്ക് പോയ രഞ്ജിതയുടെ സഹോദരൻ രതീഷ് ഡിഎൻഎ സാമ്പിൾ നൽകിയിട്ടുണ്ടെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ പറഞ്ഞു. ഫലങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. എല്ലാവരുടേയും മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായതിനാൽ ഡിഎൻഎ പരിശോധനയിലൂടെ മാത്രമേ തിരിച്ചറിയാനാകൂ. ഡിഎൻഎ പരിശോധന വളരെ സങ്കീർണത നിറഞ്ഞതാണെന്ന് അഹമ്മദാബാദ് സിവിൽ ആശുപത്രി അറിയിച്ചു. മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധനകൾ ഇപ്പോഴും തുടരുകയാണെന്ന് അഹമ്മദാബാദ് സിവിൽ ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് ഡോ. രാകേഷ് ജോഷി പറഞ്ഞു. ദുരന്തത്തിൽ മരിച്ച 250 പേരുടെ ബന്ധുക്കളിൽ നിന്നാണ് സാമ്പിളുകൾ ശേഖരിച്ചിട്ടുള്ളത്. ഇതിൽ വിമാനത്തിലെ യാത്രക്കാരുടേയും ബിജെ മെഡിക്കൽ കോളേജിൽ മരിച്ചവരുടെയും ബന്ധുക്കൾ ഉൾപ്പെടുന്നു. അതേസമയം, അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ പ്രവേശിപ്പിച്ച 71 രോഗികളിൽ 2 പേർ മരിച്ചതായി റിപ്പോർട്ടുണ്ട്. 42 പേരെ ഡിസ്ചാർജ് ചെയ്തു. ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമാണ്.
















© Copyright 2025. All Rights Reserved