
ലണ്ടൻ. ആഗോള വാക്‌സിൻ കൂട്ടായ്മയായ 'ഗാവി'ക്കുള്ള യു.എസ്
ധനസഹായം നിർത്തുകയാണെന്ന് ഹെൽത്ത് സെക്രട്ടറി റോബർട്ട് എഫ്. കെന്നഡി ജൂനിയർ പ്രഖ്യാപിച്ചു. ഇക്കാര്യം പറഞ്ഞുള്ള കെന്നഡിയുടെ പ്രസംഗത്തിൻ്റെ വിഡിയോ ബ്രസൽസിൽ ബുധനാഴ്ച നടന്ന ഗാവി സമ്മേളനത്തിൽ പ്രദർശിപ്പിച്ചു. വാക്സിൻ സംഘടന ശാസ്ത്രത്തെ അവഗണിക്കുകയാണെന്നാണ് പ്രധാന ആരോപണം. ഇതുമൂലം സംഘടനയുടെ ജനവിശ്വാസം നഷ്ടപ്പട്ടെന്നും ചൂണ്ടിക്കാട്ടുന്നു.
ലോകമെമ്പാടുമുള്ള കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ്‌പുകൾ ലഭ്യമാക്കാനായി ലോകാരോഗ്യ സംഘടന, യൂനിസെഫ്, ഗേറ്റ്സ് ഫൗണ്ടേഷൻ, ലോകബാങ്ക് തുടങ്ങിയവ അംഗങ്ങളായുള്ള വിപുലമായ കൂട്ടായ്‌മയാണ് ഗാവി ഡോണൾഡ് ട്രംപ് രണ്ടാം തവണ പ്രസിഡന്റാകും മുൻപ്, 100 കോടി ഡോളറിൻ്റെ ഫണ്ടിങ് യുഎസ് വാഗ്ദാനം ചെയ്തിരുന്നതാണ്.
ഹെൽത്ത് സെക്രട്ടറിയാകും മുൻപുതന്നെ വാക്‌സിൻ വിരുദ്ധ നിലപാടുകളാൽ ശ്രദ്ധനേടിയയാളാണ് കെന്നഡി ജൂനിയർ.
കോവിഡ് മഹാമാരിക്കാലത്ത് വാക്‌സിൻ കൂട്ടായ്‌മ സമൂഹമാധ്യമ കമ്പനികളുമായി ചേർന്ന് എതിരഭിപ്രായങ്ങളെ നിശ്ശബ്ദമാക്കിയ രീതിയിൽ ട്രംപിനും തനിക്കും ഏറെ ആശങ്കയുണ്ടെന്നും കെന്നഡി വ്യക്തമാക്കി.
















© Copyright 2025. All Rights Reserved