ഇസ്ലാമാബാദ്: ഇന്ത്യക്കെതിരെ ആണവായുധം ഉപയോഗിക്കാനുള്ള സാധ്യത നിലവിലുണ്ടെങ്കിലും വളരെ വിദൂരമായ സാധ്യതയായി കണക്കാക്കണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ് പറഞ്ഞു. ആണവായുധം ഉപയോഗിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. "നിങ്ങൾ സംസാരിച്ച ഈ കാര്യം (ആണവായുധം) നിലവിലുണ്ട്. പക്ഷേ അതിനെക്കുറിച്ച് സംസാരിക്കാതിരിക്കാം. നമ്മൾ അതിനെ വളരെ വിദൂരമായ സാധ്യതയായി കണക്കാക്കണം, സമീപകാല സാഹചര്യത്തിൽ നമ്മൾ അതിനെക്കുറിച്ച് ചർച്ച ചെയ്യുക പോലും ചെയ്യരുത്" - ആസിഫ് പറഞ്ഞു. "അത്രയും ഗുരുതരമായ സാചര്യത്തിലേക്ക് എത്തും മുമ്പ് എല്ലാം പരിഹരിക്കപ്പെടുമെന്നാണ് വിചാരിക്കുന്നത്. നാഷണൽ കമാൻഡ് അതോറിറ്റിയുടെ ഒരു യോഗവും നടന്നിട്ടില്ല, അത്തരമൊരു യോഗം ഷെഡ്യൂൾ ചെയ്തിട്ടുമില്ല" അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ കുറഞ്ഞത് നാല് പാകിസ്ഥാൻ വ്യോമതാവളങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതിന് ശേഷം ഷെഹ്ബാസ് ഷെരീഫ് നാഷണൽ കമാൻഡ് അതോറിറ്റിയുടെ യോഗം വിളിച്ചുചേർക്കുമെന്ന് പാകിസ്ഥാൻ സൈന്യം പറഞ്ഞതിന് ശേഷമാണ് പ്രതിരോധ മന്ത്രി ഇങ്ങനെ പറയുന്നത് എന്നുള്ളതാണ് ശ്രദ്ധേയം. ദിവസങ്ങളായി കശ്മീരിലേക്കും അതിർത്തി സംസ്ഥാനങ്ങളിലേക്കും ആക്രമണം നടത്തുന്നതിന് പിന്നാലെയാണ് ഇന്ത്യയ്ക്ക് നേരെ ആണവായുധ ഭീഷണിയും മുഴക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി അതിർത്തിയിൽ പാകിസ്ഥാൻ ആക്രമണം നടത്തുകയാണ്.
അതിനിടെ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റുബിയോ പാക് സൈനിക മേധാവിയുമായി സംസാരിച്ചു. ആണുവായുധ അധികാര സമിതിയുടെ യോഗം പാകിസ്ഥാൻ വിളിച്ചതിന് പിന്നാലെയാണ് അമേരിക്കയുടെ നീക്കം. ഇന്ന് പാക് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലാണ് ആണവായുധങ്ങളുടെ കാര്യത്തിൽ തീരുമാനമെടുക്കാനുള്ള സമിതിയുടെ യോഗം ചേരുക എന്നായിരുന്നു റിപ്പോര്‍ട്ടുകൾ. അതേസമയം, ഇരു രാജ്യങ്ങളും സംഘർഷത്തിൽ നിന്ന് പിന്തിരിയണമെന്ന് ജി7 രാജ്യങ്ങൾ ആവശ്യപ്പെട്ടു.
© Copyright 2024. All Rights Reserved