ഹൈദരാബാദ്: അടുത്തമാസം നടക്കാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി ശുഭ്മാന്‍ ഗില്ലിനെ ക്യാപ്റ്റനാക്കരുതെന്ന് മുന്‍ ഇന്ത്യൻ താരവും ചീഫ് സെലക്ടറുമായിരുന്ന എം എസ് കെ പ്രസാദ്. ഇംഗ്ലണ്ട് പരമ്പരയില്‍ പേസര്‍ ജസ്പ്രീത് ബുമ്രയെയാണ് ക്യാപ്റ്റനായി തെരഞ്ഞെടുക്കേണ്ടതെന്നും പ്രസാദ് പറഞ്ഞു.
ഞാനാണ് ടീം തെരഞ്ഞെടക്കുന്നതെങ്കില്‍ ജസ്പ്രീത് ബുമ്രയാകും എന്‍റെ ക്യാപ്റ്റൻ. കാരണം, ക്യാപ്റ്റനെന്ന നിലയില്‍ ബുമ്ര മികവ് തെളിയിച്ച താരമാണ്. ഇംഗ്ലണ്ടില്‍ ശുഭ്മാന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കാവുന്നതാണ്. അത് വഴി ഗില്ലിന് ക്യാപ്റ്റനെന്ന നിലയില്‍ പരിചയസമ്പത്ത് സ്വന്തമാക്കാനും ബുമ്രയുടെ അഭാവത്തില്‍ ടീമിനെ നയികകാനുമാകുമെന്നും എം എസ് കെ പ്രസാദ് പറഞ്ഞു.
ബുമ്രയെ ക്യാപ്റ്റനാക്കുന്നില്ലെങ്കില്‍ ഇംഗ്ലണ്ടില്‍ ഇന്ത്യ കെ എല്‍ രാഹുലിനെയാണ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടതെന്നും പ്രസാദ് പറഞ്ഞു. അതുപോലെ ബാറ്റിംഗ് ഓര്‍ഡറില്‍ വിരാട് കോലിയുടെ സ്ഥാനത്തേക്കും രാഹുലിനെ പരിഗണിക്കണം. അതുപോലെ ഓസ്ട്രേലിയന്‍ സാഹചര്യങ്ങളെക്കാൾ നിതീഷ് കുമാര്‍ റെഡ്ഡിയുടെ ബൗളിംഗ് ഇംഗ്ലണ്ടില്‍ വിജയിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ഇംഗ്ലണ്ടിലേക്ക് 16 അംഗ ടീമിനെയാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ ഇടം കൈയന്‍ പേസറായ അര്‍ഷ്ദീപ് സിംഗിനെയും ഞാന്‍ ടീമില്‍ ഉള്‍പ്പെടുത്തും. കെ എല്‍ രാഹുല്‍ നാലാം നമ്പറില്‍ ബാറ്റ് ചെയ്യുമ്പോൾ റിസർവ് ഓപ്പണറായി അഭിമന്യു ഈശ്വരനെയാവും താന്‍ തെരഞ്ഞെടുക്കുകയെന്നും എം എസ് കെ പ്രസാദ് പറഞ്ഞു. ജൂണ്‍ 20 മുതൽ ലീഡ്സിലാണ് ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര പരമ്പര തുടങ്ങുന്നത്.
© Copyright 2024. All Rights Reserved