
ബെയ്‌ജിങ് പാക്കിസ്ഥാൻ്റെ ആദ്യത്തെ ചൈനീസ് നിർമിത അന്തർവാഹിനി അടുത്ത വർഷം സജീവ സേവനത്തിൽ പ്രവേശിക്കും. ഇന്ത്യയെ നേരിടാനും പശ്ചിമേഷ്യയിലേക്കു തങ്ങളുടെ ശക്തി വ്യാപിപ്പിക്കാനുമുള്ള ചൈനയുടെ ശ്രമങ്ങൾക്കു കരുത്ത് പകരുന്നതാണിതെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. 2028 ഓടെ എട്ട് ഹാൻഗോർ ക്ലാസ് അന്തർവാഹിനികളിൽ ശേഷിക്കുന്നവകൂടി പാക്കിസ്‌ഥാന് കൈമാറുന്നതിനുള്ള കരാർ സുഗമമായി പുരോഗമിക്കുകയാണെന്ന് അഡ്‌മിറൽ നവീദ് അഷ്റഫ്, ഞായറാഴ്‌ച പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തിൽ ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈംസിനോടു പറഞ്ഞു. ഈ അന്തർവാഹിനികൾ വടക്കൻ അറബിക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും പട്രോളിങ് നടത്താനുള്ള പാക്കിസ്‌ഥാൻ്റെ ശേഷി വർധിപ്പിക്കുമെന്നും അദ്ദേഹം കുട്ടിച്ചേർത്തു.
ഓപ്പറേഷൻ സിന്ദുറിനിടെ ഇന്ത്യയുടെ റഫാൽ വെടിവച്ചിട്ടെന്ന പാക്കിസ്‌ഥാന്റെ അവകാശവാദം വന്നതിനു പിന്നാലെയാണ് ചൈനീസ് അന്തർവാഹിനി കരാറിനെക്കുറിച്ചുള്ള ഈ വിവരങ്ങൾ പുറത്തുവന്നത്. 5 ബില്യൻ ഡോളർ വരെ വിലമതിക്കുന്ന ഈ അന്തർവാഹിനി നിർമാണത്തിൻ്റെ കരാർ അനുസരിച്ച് ആദ്യത്തെ നാല് ഡീസൽ-ഇലക്ട്രിക് അറ്റാക്ക് അന്തർവാഹിനികൾ ചൈനയിൽ നിർമിക്കും. ശേഷിക്കുന്നവയുടെ ഭാഗങ്ങൾ പാക്കിസ്ഥാനിലെത്തിച്ച് അസംബിൾ ചെയ്യുമെന്നാണ് പുറത്തുവന്ന വിവരങ്ങളിൽനിന്നു ലഭ്യമാകുന്നത്. ഹുബെ പ്രവിശ്യയിലെ കപ്പൽശാലയിൽനിന്ന് പാക്കിസ്ഥാൻ ഇതിനകം മുന്ന് അന്തർവാഹിനികൾ ചൈനയിലെ യാങ്സി നദിയിലേക്ക് ഇറക്കിക്കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്
"ചൈനീസ് നിർമിത പ്ലാറ്റ്ഫോമുകളും ഉപകരണങ്ങളും വിശ്വസനീയമാണ്, സാങ്കേതികമായി ഏറെ മുന്നിട്ട് നിൽക്കുന്നതും പാക്ക് നാവികസേനയുടെ പ്രവർത്തന ആവശ്യങ്ങൾക്ക് അനുയോജ്യവുമാണ്" - കമ്യൂണിസ്‌റ്റ് പാർട്ടിയുടെ പീപ്പിൾസ് ഡെയ്ലി പ്രസിദ്ധീകരിക്കുന്ന ടാബ്ലോയിഡിനോട് അഡ്മിറൽ അഷ്റഫ് പറഞ്ഞു. "ആധുനിക യുദ്ധമുറകൾ വികസിക്കുന്നതിനനുസരിച്ച്, ആളില്ലാ സംവിധാനങ്ങൾ, നിർമിത ബുദ്ധി (എഐ), നൂതന ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങൾ തുടങ്ങിയ പുതിയ സാങ്കേതികവിദ്യകൾക്കു പ്രാധാന്യം വർധിച്ചുവരികയാണ്. പാക്കിസ്ഥഥാൻ നാവികസേന ഈ സാങ്കേതികവിദ്യകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചൈനയുമായി സഹകരണം തേടുകയും ചെയ്യുന്നു" - അഡ്‌മിറൽ അഷ്റഫ് പറഞ്ഞു.
ചൈനയുടെ ഏറ്റവും വലിയ ആയുധ ഉപഭോക്‌താവാണ് പാക്കിസ്ഥാൻ. 2020-2024 കാലയളവിൽ ചൈനയുടെ ആയുധ കയറ്റുമതിയുടെ 60 ശതമാനത്തിലധികം പാക്കിസ്ഥാൻ വാങ്ങിയതായി സ്റ്റോക്‌ഹോം ഇൻ്റർനാഷനൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ കണക്കുകൾ വ്യക്തമാക്കുന്നു.
















© Copyright 2025. All Rights Reserved