
ദുബായ്: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് പട്ടികയില്‍ ഇന്ത്യയെ മറികടന്ന് പാകിസ്ഥാന്‍ രണ്ടാം സ്ഥാനത്തേക്ക് കയറി. ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റില്‍ ജയിച്ചതോടെയാണ് പാകിസ്ഥാന്‍ ഇന്ത്യയെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തിയത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമായി ഒരു ടെസ്റ്റില്‍ മാത്രം കളിച്ച പാകിസ്ഥാന്‍ 12 പോയന്‍റും 100 പോയന്‍റ് ശതമാനവുമായാണ് രണ്ടാമതെത്തിയത്. പാകിസ്ഥാൻ രണ്ടാമത് എത്തിയതോടെ ഇന്ത്യ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഏഴ് ടെസ്റ്റ് കളിച്ച ഇന്ത്യ നാലു ജയവും രണ്ട് തോല്‍വിയും ഒരു സമനിലയും അടക്കം 52 പോയന്‍റും 61.90 പോയന്‍റ് ശതമാനവുമായി നാലാം സ്ഥാനത്താണ്. വെറും രണ്ട് ടെസ്റ്റുകള്‍ മാത്രം കളിച്ച് ഒരു ജയവും ഒരു സമനിലയും അടക്കം 16 പോയന്‍റും 66.67 പോയന്‍റ് ശതമനാവുമുള്ള ശ്രീലങ്കയാണ് ഇന്ത്യക്ക് മുന്നില്‍ മൂന്നാമത്. നേരത്തെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മൂന്ന് ടെസ്റ്റും ജയിച്ച് 36 പോയന്‍റും 100 പോയന്‍റ് ശതമാനവുമുള്ള ഓസ്ട്രേലിയയാണ് പോയന്‍റ് പട്ടികയില്‍ ഒന്നാമത്. 2025-27 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സര്‍ക്കിളില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് കളിച്ച ടീമും ഇന്ത്യയാണ്. ഏഴ് ടെസ്റ്റുകളാണ് ഇന്ത്യ ഇതുവരെ കളിച്ചത്.
അഞ്ച് ടെസ്റ്റില്‍ രണ്ട് ജയവും രണ്ട് തോല്‍വിയും ഒരു സമനിലയും അടക്കം 26 പോയന്‍റും 43.33 പോയന്‍റ് ശതമാനവുമുള്ള ഇംഗ്ലണ്ട് ആണ് പോയന്‍റ് പട്ടികയില്‍ ഇന്ത്യക്ക് പിന്നില്‍ അഞ്ചാമത്. രണ്ട് ടെസ്റ്റില്‍ ഒരു തോല്‍വിയും ഒരു സമനിലയും അടക്കം നാലു പോയന്‍റും16.67 പോയന്‍റ് ശതമാവുമുള്ള ബംഗ്ലാദേശ് ആണ് ആറാമത്. കളിച്ച അഞ്ച് ടെസ്റ്റും തോറ്റ വിന്‍ഡീസ് ഏഴാമതാണ്. പാകിസ്ഥാനും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിന്‍റെ ഫലം അനുസരിച്ച് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് ടേബിളില്‍ വീണ്ടും മാറ്റം വരും. ന്യൂസിലന്‍ഡ് ഇതുവരെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഒരു മത്സരം പോലും കളിച്ചിട്ടില്ല.
















© Copyright 2025. All Rights Reserved