
വാഷിങ്ടൻ ലോകത്തിലെ ഏറ്റവും ശക്‌തനായ വ്യക്തിയെ പോലെയാണ് യുഎസ് ഇന്ത്യയ്ക്കെതിരെ പെരുമാറുന്നതെന്ന് യുഎസ് സാമ്പത്തിക വിദഗ്‌ധൻ റിച്ചാർഡ് വുൾഫ്. ഐക്യരാഷ്ട്ര സംഘടനയുടെ അഭിപ്രായത്തിൽ ഇന്ത്യ ഇപ്പോൾ ഭുമിയിലെ ഏറ്റവും വലിയ രാജ്യമാണ്. ഇന്ത്യ എന്തുചെയ്യണമെന്ന് യുഎസ് പറയുന്നത് ആനയെ എലി മുഷ്‌ടിചുരുട്ടി ഇടിക്കുന്നത് പോലെയാണെന്നും അദ്ദേഹം പരിഹസിച്ചു. റഷ്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പരാമർശം. ഇന്ത്യൻ ഉൽപനങ്ങൾക്ക് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ അധിക തീരുവ പ്രാബല്യത്തിൽ വന്നതിനു പിന്നാലെയാണ് റിച്ചാർഡ് വുൾഫിൻ്റെ പരാമർശം.
യുഎസ് ഇന്ത്യയുമായുള്ള ബന്ധം വിച്‌ഛേദിച്ചാൽ ഇന്ത്യ തങ്ങളുടെ കയറ്റുമതി നടത്താൻ മറ്റു രാജ്യങ്ങൾ കണ്ടെത്തുകയും, ഈ നീക്കം ബ്രിക്സ് രാജ്യങ്ങളെ ശക്‌തിപ്പെടുത്തുകയും ചെയ്യുമെന്നും റിച്ചാർഡ് വുൾഫ് പറഞ്ഞു. ഇന്ത്യ ഇനി യുഎസിലേക്ക് കയറ്റുമതി നടത്തില്ല. മറിച്ച് ബ്രിക്സിലെ മറ്റു രാജ്യങ്ങളിലേക്കാകും സാധനങ്ങൾ വിൽക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ഉൽപാദനത്തിൻ്റെ 35 ശതമാനം വിഹിതവും ബ്രിക്സ് രാജ്യങ്ങളിൽ നിന്നാണ്. ജി 7 രാജ്യങ്ങളുടെ വിഹിതം ഏകദേശം 28 ശതമാനം ആയി കുറഞ്ഞു. സോവിയറ്റ് കാലഘട്ടം മുതൽ ഇന്ത്യയ്ക്ക് യുഎസുമായി ദീർഘകാല ബന്ധമുണ്ട്. നിങ്ങൾ വളരെ വ്യത്യസ്തമായ ഒരു എതിരാളിയുമായി കളിക്കുകയാണ്. സ്വന്തം കാലിൽ വെടിവയ്ക്കുകയാണ് യഥാർഥത്തിൽ ചെയ്യുന്നതെന്നും റിച്ചാർഡ് വുൾഫ് ഓർമിപ്പിച്ചു.
















© Copyright 2025. All Rights Reserved