
ഇന്ത്യയിൽ നിന്നുള്ള കൂടുതൽ ഉത്പന്നങ്ങൾക്ക് അമേരിക്ക തീരുവ പൂജ്യമാക്കും. നാല് ലക്ഷം കോടി രൂപയുടെ കയറ്റുമതി പൂജ്യം തീരുവ പ്രകാരമാകും. പ്രധാന കാർഷിക ഉത്പന്നങ്ങൾക്ക് ഇന്ത്യ സംരക്ഷണം നൽകും. അരി, ഗോതമ്പ്, ചോളം, ധാന്യം, ജനിതക വിളകൾ, സോയ, ഇറച്ചി തുടങ്ങിയവയ്ക്ക് സംരക്ഷണം നൽകുമെന്ന് സൂചന. സംയുക്ത പ്രസ്താവന വന്ന് രണ്ടു ദിവസത്തിൽ 25 ശതമാനം പിഴ തീരുവ പിൻവലിക്കും. ടെക്സ്റ്‌റൈൽസ് അടക്കം പ്രധാന മേഖലകളിൽ തീരുവ 18 ശതമാനമായി ഉടൻ കുറയ്ക്കും.
ഇരു രാജ്യങ്ങൾക്കും ഗുണകരമാകുന്ന മികച്ച കരാറെന്ന് അമേരിക്ക പ്രതികരിച്ചു. കരാറിൻറെ വിശദ രേഖ അവസാന ഘട്ടത്തിലെന്ന് യുഎസ് വ്യാപാര പ്രതിനിധി അംബാസഡർ ജേമിസൺ ഗ്രിയർ പറഞ്ഞു. വൈറ്റ് ഹൌസ് എക്സിക്യൂട്ടീവ് ഉത്തരവ് പുറത്തിറക്കും. ഇന്ത്യ - അമേരിക്ക സംയുക്ത പ്രസ്താവനയും ഉടനുണ്ടാകും. ഇന്ത്യക്കെതിരെ 18 ശതമാനം തീരുവ ചുമത്തുന്നത് നിലവിലെ 55 ബില്യൺ ഡോളർ വ്യാപാര കമ്മി കുറയ്ക്കാനെന്നും ജേമിസൺ ഗ്രിയർ പറഞ്ഞു.
അമേരിക്കൻ വ്യവസായ ഉല്പന്നങ്ങൾക്ക് ഇന്ത്യ തീരുവ പൂർണമായി ഒഴിവാക്കും. പഴങ്ങൾ, പച്ചക്കറി, വൈൻ, മദ്യം എന്നിവക്കും ഇന്ത്യയുടെ തീരുവ പൂജ്യമാകും. ഇന്ത്യയുടെ സംരക്ഷിത കൃഷി മേഖലയിലേക്ക് കൂടുതൽ പ്രവേശനം നേടാൻ അമേരിക്ക തുടർന്നും ശ്രമിക്കുമെന്ന് ഗ്രിയർ പറഞ്ഞു. ഇന്ത്യ - യുഎസ് വ്യാപാരത്തിലെ പല സാങ്കേതിക തടസ്സങ്ങളും നീക്കും. അമേരിക്കൻ ഉൽപ്പന്നങ്ങളുടെ നിലവാരം അംഗീകരിക്കാൻ പുതിയ പ്രക്രിയ നിലവിൽ വരും.
















© Copyright 2025. All Rights Reserved