
ടെൽ അവീവ് . ബെയ്റൂട്ടിൽ ഇസ്രയേൽ ലക്ഷ്യമിട്ടത് ഹിസ്ബുല്ലയുടെ ഉന്നത കമാൻഡറും ചീഫ് ഓഫ് സ്‌റ്റാഫുമായ ഹെയ്‌തം തബാതയിയെ ആണെന്ന് റിപ്പോർട്ട്. ബെയ്റൂട്ട് നഗരത്തിൽ നടന്ന ആക്രമണം ഹെയ്‌തമിനെ മാത്രം ലക്ഷ്യമിട്ടതാണെന്നു രാജ്യാന്തര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. ബെയ്റൂട്ടിൽ ഞായറാഴ്ച്‌ച നടത്തിയ ആക്രമണത്തെ കുറിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫിസ് സ്ഥിരീകരിച്ചിരുന്നു.
ഹിസ്ബുല്ലയുടെ പുനഃസംഘടനയ്ക്ക് നേതൃത്വം നൽകിയ നേതാവാണ് ഹെയ്‌തമെന്നാണ് ഇസ്രയേലിൻ്റെ ആരോപണം. നയം ഖാസിമിന് ശേഷം ഹിസ്ബുള്ളയുടെ ഉന്നത പദവിയിലെത്തുന്ന രണ്ടാമത്തെ കമാൻഡറാണ് ഹെയ്‌തം. അതേസമയം ഹെയ്‌തമിനെ ഉന്നമിട്ട് നടത്തിയ ആക്രമണത്തിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഒരു പ്രധാന വ്യക്‌തിയെ ലക്ഷ്യം വച്ചായിരുന്നു ആക്രമണമെന്നും അതിൻ്റെ അനന്തരഫലം അറിയില്ലെന്നും ഹിസ്ബുല്ലയുടെ ഉദ്യോഗസ്‌ഥനെ ഉദ്ധരിച്ച് എഎഫ്‌പി റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ 5 കൊല്ലപ്പെടുകയും 21 പേർക്ക് പരുക്കേൽക്കുകയും ചെയ്‌തതായാണ് ലെബനൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്.
അതേസമയം ലെബനനിൽ ഹിസ്‌ബുല്ലയെ പുനഃസംഘടിപ്പിക്കുന്നത് തടയാൻ ഇസ്രയേൽ ആവശ്യമായതെല്ലാം ചെയ്യുമെന്നാണ് നെതന്യാഹുവിൻ്റെ പ്രഖ്യാപനം ഇസ്രയേലിനു നേരെയുള്ള ഏത് ഭീഷണി തടയാനും തങ്ങൾ ശക്‌തമായി പ്രവർത്തിക്കുമെന്നും ഇസ്രയേലിനെതിരെ ഉയർത്തുന്ന ഏതു കയ്യും വെട്ടിക്കളയുമെന്നും പ്രതിരോധ മന്ത്രി ഇസ്രയേൽ കാട്‌സും വ്യക്തമാക്കിയിട്ടുണ്ട്.
















© Copyright 2025. All Rights Reserved