
മത് ഗാൻ (ഇസ്രയേൽ) . ഇറാൻ ആക്രമണം ശക്തമാക്കിയതോടെ ഇസ്രയേലുകാർ ഭൂഗർഭ ലൈറ്റ് റെയിൽ സ്‌റ്റേഷനുകൾ താമസകേന്ദ്രമാക്കി മാറ്റി. മിസൈൽ ആക്രമണ മുന്നറിയിപ്പു നൽകി സൈറൺ മുഴങ്ങുമ്പോൾ ഓരോ തവണയും ഷെൽറ്ററുകൾ തേടി ഓടുന്നതിനു പകരം സ്‌റ്റേഷനുകളിൽ രാത്രി കഴിച്ചുകൂട്ടുന്നതാണ് ഭേദമെന്ന് അവർ പറയുന്നു. വിദേശികളും അക്കൂട്ടത്തിലുണ്ട്. ഒട്ടേറെ ഭൂഗർഭ സ്റ്റേഷനുകളുള്ള ടെൽ അവിവ് ലൈറ്റ് റെയിൽ യുദ്ധ കാരണം ഇപ്പോൾ പ്രവർത്തിക്കുന്നില്ല. വീർപ്പിക്കാവുന്ന കിടക്കകളും സ്ലീപ്പിങ് ബാഗുകളും കളിപ്പാട്ടങ്ങളും ലഘുഭക്ഷണവുമൊക്കെയായി കുടുംബസമേതമാണ് മിക്കവരും വൈകിട്ട് സ്റ്റേഷനുകളിലെത്തുന്നത്. മൊബൈൽ ഫോണിലും ടാബിലും സിനിമകൾ ഡൗൺലോഡ് ചെയ്‌ത് രാത്രി മുഴുവൻ ഷോ ടൈം ആക്കി മാറ്റുന്നവരും ഏറെ.
പലരും അരുമമൃഗങ്ങളെക്കൂടി കൂടെക്കൂട്ടുന്നു. കാപ്പിയും ലഘുഭക്ഷണവും വിൽക്കുന്നവരുമുണ്ട്. ഏറെ നാളായി ഭീതിയിൽ കഴിയുന്ന പലരും മെട്രോ സ്‌റ്റേഷനുകളുടെ സുരക്ഷിതത്വത്തിൽ താൽക്കാലിക ആശ്വാസം കണ്ടെത്തുന്നു. 'രണ്ടാം ലോകയുദ്ധകാലത്തെക്കുറിച്ച് ഞങ്ങളുടെ മുത്തച്ഛൻമാർ പറഞ്ഞ കഥയിലെ രംഗങ്ങളാണ് ഇപ്പോൾ നേരിട്ട് അനുഭവിക്കുന്നത്. ഇതെല്ലാം ഇനി ഞങ്ങളുടെ കൊച്ചുമക്കളോട് പറയാം - സ്‌റ്റേഷനിൽ കഴിയുന്നവരിൽ ഒരാൾ പറഞ്ഞു. ഇന്ത്യക്കാർ ഉൾപ്പെടെ വിദേശതൊഴിലാളികളുടെ താമസകേന്ദ്രങ്ങളിൽ വേണ്ടത സുരക്ഷാസംവിധാനങ്ങളില്ലെന്ന പരാതി വ്യാപകമാണ്. ലൈറ്റ് റെയിൽ സ്‌റ്റേഷനുകളിൽ അഭയം തേടുന്നവരിൽ പകുതിയോളം പേരും വിദേശതൊഴിലാളികളാണ്.
















© Copyright 2025. All Rights Reserved