
പ്യോംങ്യാംഗ്: വിദേശ സിനിമകളും ടെലിവിഷൻ പരിപാടികളും കാണുന്നവർക്ക് ഉത്തര കൊറിയ വധശിക്ഷ നടപ്പിലാക്കുന്നതിൽ വർദ്ധനവെന്ന് യുഎൻ റിപ്പോർട്ട്. പുറം ലോകത്ത് നിന്ന് ഉത്തര കൊറിയയെ തീർത്തും ഒറ്റപ്പെടുത്തിയുള്ള ഭരണ രീതിയിൽ ആളുകൾ നിർബന്ധിത ജോലി ചെയ്യേണ്ടതായി വരുന്നുമെന്നാണ് യുഎൻ റിപ്പോർട്ട് വിശദമാക്കുന്നത്. ജനങ്ങളുടെ സ്വാതന്ത്ര്യത്തെ വലിയ രീതിയിൽ ബന്ധനത്തിലാക്കുന്ന നടപടികളാണ് ഉത്തര കൊറിയയിൽ നടക്കുന്നതെന്നാണ് യുഎന്നിന്റെ മനുഷ്യാവകാശ ഓഫീസ് കണ്ടെത്തൽ. പൗരന്മാർക്ക് ജീവിക്കാനുള്ള എല്ലാ അവകാശങ്ങളിലും ഭരണകൂടം കൈ കടത്തുന്നുവെന്നാണ് യുഎൻ റിപ്പോർട്ടിനെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. ലോകത്തിൽ മറ്റൊരിടത്തും പൗരന്മാർക്ക് ഇത്രയധികം വിലക്കുകളില്ലെന്നാണ് യുഎൻ റിപ്പോർട്ട്. നിരീക്ഷണത്തിന്റെ പേരിൽ അമിത നിയന്ത്രണങ്ങളാണ് രാജ്യത്തുള്ളത്. ഉത്തരകൊറിയയിൽ നിന്ന് കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ രക്ഷപ്പെട്ട 300ലേറെ പേരുമായി സംസാരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. വധശിക്ഷ സ്ഥിരമായി ഉത്തര കൊറിയയിൽ നൽകാറുണ്ടെന്നാണ് റിപ്പോർട്ട്. 2015ന് ശേഷം മാത്രം ആറ് പുതിയ നിയമങ്ങളാണ് അടിച്ചേൽപ്പിച്ചത്. വിദേശ സിനിമകളും ടെലിവിഷൻ ഷോകളും കാണുന്നത് വധശിക്ഷ ലഭിക്കുന്നത് കാരണമായ കുറ്റമാക്കിയത് ഇത്തരത്തിലാണ്. അറിയാനുള്ള ആളുകളുടെ അവകാശം വിലക്കുന്നതാണ് കിം ജോങ് ഉന്നിന്റെ ഇത്തരം നടപടികളെന്നാണ് യുഎൻ റിപ്പോർട്ട് വിശദമാക്കുന്നത്.
















© Copyright 2025. All Rights Reserved