തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സൈബർ കുറ്റകൃത്യ സംഘങ്ങളുടെ വലയിൽ വീഴരുതെന്ന് മുന്നറിയിപ്പ്. വ്യാജ ജോലികൾ വാഗ്ദാനം ചെയ്ത് പ്രവർത്തിക്കുന്ന ഈ മനുഷ്യക്കടത്ത് സംഘങ്ങളുടെ വലയിൽ തൊഴിൽ അന്വേഷകർ വീഴരുതെന്നാണ് നോർക്ക ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.
-------------------aud-----------------------------
തായ്‌ലാൻഡ്, കംബോഡിയ, ലാവോസ്, മ്യാൻമർ, വിയറ്റ്‌നാം എന്നീ രാജ്യങ്ങൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് സംഘങ്ങൾ പ്രവർത്തിക്കുന്നത്. കോൾ സെന്റർ, ക്രിപ്റ്റോ കറൻസി, ബാങ്കിംഗ്, ഷെയർ മാർക്കറ്റ്, ഹണിട്രാപ്പ്, ഓൺലൈൻ തട്ടിപ്പുകളിൽ ഏർപ്പെട്ടിരിക്കുന്ന വ്യാജ കമ്പനികളുടെ പേരിലാണ് തൊഴിൽ തട്ടിപ്പ് നടത്തുന്നത്. ഡിജിറ്റൽ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവുകൾ അല്ലെങ്കിൽ കസ്റ്റമർ സപ്പോർട്ട് സർവീസ് പോലുള്ള തസ്തികകളിലേക്ക് സാമൂഹിക മാധ്യമങ്ങളിൽ പരസ്യങ്ങൾ നൽകിയും ഏജന്റുമാർ മുഖേനയുമാണ് ഇവർ തൊഴിൽ അന്വേഷകരെ കെണിയിൽ വീഴ്ത്തുന്നത്.
ടെലികോളർ, ഡാറ്റാ എൻട്രി തുടങ്ങിയ ജോലികൾക്കായി വലിയ ശമ്പളവും ഹോട്ടൽ ബുക്കിംഗും റിട്ടേൺ എയർ ടിക്കറ്റുകളും വിസ സൗകര്യവും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്താണ് ഇരകളെ വീഴ്ത്തുന്നത്. വ്യാജ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഏജന്റുമാർ ലളിതമായ അഭിമുഖവും ടൈപ്പിംഗ് ടെസ്റ്റും ഓൺലൈനായും ഓഫ് ലൈനായും നടത്തിയാണ് ആളുകളെ റിക്രൂട്ട് ചെയ്യുന്നത്. ഇരകളെ നിയമവിരുദ്ധമായി തായ്‌ലാൻഡിൽ നിന്ന് അതിർത്തി കടത്തി ലാവോസിലെ ഗോൾഡൻ ട്രയാംഗിൾ സ്പെഷ്യൽ ഇക്കണോമിക് സോണിലും കംബോഡിയ, മ്യാൻമർ, വിയറ്റ്‌നാം തുടങ്ങിയ അയൽരാജ്യങ്ങളിലും എത്തിച്ച് ബന്ദിയാക്കിയാണ് ഓൺലൈനായും ഫോൺ മുഖേനയുമുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്യിക്കുന്നത്. ഇതിനു പുറമേ ഖനനം, തടി ഫാക്ടറിയിലെ ജോലികൾ തുടങ്ങിയവയും ചെയ്യിക്കുന്നുണ്ട്. നിരന്തരമായ ശാരീരികവും മാനസികവുമായ പീഡനങ്ങൾക്കാണ് കെണിയിൽ വീഴുന്നവർ ഇരയാകുന്നത്. ഇത്തരത്തിൽ വളരെ ദുഷ്‌കരമായ സാഹചര്യങ്ങളിൽ ഈ രാജ്യങ്ങളിൽ കഴിഞ്ഞിരുന്ന നിരവധി പേരെ ഇന്ത്യൻ എംബസികൾ ഇടപെട്ട് രക്ഷപ്പെടുത്തിയിട്ടുണ്ട്.
© Copyright 2024. All Rights Reserved