
ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള സമീപകാല സംഭവങ്ങൾക്ക് പിന്നാലെ ഇന്ത്യയുമായുള്ള യുദ്ധ സാധ്യത തള്ളിക്കളയാനാവില്ലെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫിന്‍റെ മുന്നറിയിപ്പ്. കിഴക്കൻ, പടിഞ്ഞാറൻ അതിർത്തികളിലെ വർദ്ധിച്ചുവരുന്ന സുരക്ഷാ വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ ഇസ്ലാമാബാദ് പൂർണ്ണ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമീപ ദിവസങ്ങളിൽ ഇന്ത്യയുമായുള്ള ബന്ധം വഷളായ സാഹചര്യത്തിൽ പാകിസ്ഥാൻ ഒരു റിസ്കും എടുക്കാൻ തയ്യാറല്ലെന്ന് സമാ ടിവിക്ക് നൽകിയ അഭിമുഖത്തിൽ ആസിഫ് പറഞ്ഞു.
"ഞങ്ങൾ ഇന്ത്യയെ അവഗണിക്കുന്നുമില്ല, ഒരു സാഹചര്യത്തിലും വിശ്വസിക്കുന്നുമില്ല. എന്‍റെ വിശകലനമനുസരിച്ച്, ഇന്ത്യയിൽ നിന്നുള്ള അതിർത്തി ലംഘനങ്ങളോ ആക്രമണങ്ങളോ ഉൾപ്പെടെയുള്ള യുദ്ധസാധ്യത ഞാൻ തള്ളിക്കളയുന്നില്ല. നമ്മൾ പൂർണ്ണ ജാഗ്രതയോടെ തുടരണം," അദ്ദേഹം പറഞ്ഞു. ഇന്ത്യ നേരിട്ട് ഇടപെടാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം ആവർത്തിക്കുകയും ഏത് അടിയന്തിര സാഹചര്യവും നേരിടാൻ പാകിസ്ഥാൻ തയ്യാറായിരിക്കണമെന്നും മുന്നറിയിപ്പ് നൽകി. പാകിസ്ഥാന്‍റെ താൽപ്പര്യങ്ങൾക്കെതിരെ ഇന്ത്യ അഫ്ഗാനിസ്ഥാനെ ഒരു പ്രോക്സിയായി ഉപയോഗിക്കുകയാണെന്ന് ആരോപിച്ച്, നിലവിൽ ദ്വിമുഖ ഭീഷണി ആണ് ഇസ്ലാമാബാദ് നേരിടുന്നതെന്നും ആസിഫ് വിശദീകരിച്ചു.
















© Copyright 2025. All Rights Reserved