
വിശ്വാസികൾക്ക് ഒരൊറ്റ ജീവിതപങ്കാളി മതിയെന്ന ആഹ്വാനവുമായി കത്തോലിക്കാ സഭ. വിവാഹമെന്നത് സ്ത്രീയും പുരുഷനുമായുള്ള ജീവിതകാലം മുഴുവൻ നിലനിൽക്കേണ്ട സവിശേഷമായ വാഗ്ദാനമാണെന്നും അതിന്റെ വിശുദ്ധിയും സമൃദ്ധിയും മരണം വരെ കാത്തുസൂക്ഷിക്കണമെന്നും വിശ്വാസസത്യങ്ങൾക്കായുള്ള കാര്യാലയം തയാറാക്കി ലിയോ പതിനാലാമൻ മാർപാപ്പ ഒപ്പുവച്ച പുതിയ മാർഗരേഖയിൽ പറയുന്നു.
------------------aud--------------------------------
ഒരേ മാന്യതയും ഒരേ അവകാശങ്ങളുമുള്ള 2 വ്യക്തികൾ തമ്മിലുള്ളതാണ് വിവാഹം. അതിന്റെ തനിമ നിലനിർത്താൻ അവർ ബാധ്യസ്ഥരുമാണ്. കത്തോലിക്കർ ഒരൊറ്റ ജീവിതപങ്കാളിയെ മാത്രമേ കണ്ടെത്തേണ്ടതുള്ളുവെന്നും ജീവിതാന്ത്യം വരെ അവരോടു വിശ്വസ്തത പുലർത്തണമെന്നും ഒന്നിലധികം പേരുമായുള്ള ലൈംഗികബന്ധം അരുതെന്നും രേഖയിൽ പറയുന്നു. ആഫ്രിക്കൻ രാജ്യങ്ങളിലെ വിശ്വാസികൾ നാട്ടാചാരങ്ങൾ പിന്തുടർന്ന് ഒന്നിലധികം ഭാര്യമാരെ സ്വീകരിക്കുന്നതിനെ മാർഗരേഖയിൽ നിശിതമായി വിമർശിക്കുന്നു. വിവാഹ ഇതരബന്ധവും ബഹുഭാര്യത്വവും മിഥ്യാധാരണകളിൽ അധിഷ്ഠിതവും വിശ്വാസജീവിതത്തിനു ചേരുന്നതുമല്ലെന്ന് രേഖ വ്യക്തമാക്കുന്നു. സ്വവർഗവിവാഹം, വിവാഹമോചനം എന്നിവയെക്കുറിച്ച് രേഖയിൽ പറയുന്നില്ല. സഭാനിയമപ്രകാരമല്ലാതെയുള്ളതും പങ്കാളികൾക്ക് ഒത്തുപോകാൻ സാധ്യമല്ലാത്തവിധം അധിക്ഷേപകരവുമായ വിവാഹബന്ധം വേർപെടുത്താൻ സഭാനടപടികളിലൂടെ സാധ്യമാണ്. ആഫ്രിക്കൻ രാജ്യങ്ങളിലെ ബഹുഭാര്യത്വ പ്രശ്നം 2023 ലും 2024 ലും മെത്രാന്മാരുടെ സമ്മേളനം വിളിച്ച് ഫ്രാൻസിസ് മാർപാപ്പ ചർച്ച ചെയ്തിരുന്നു. ഇക്കാര്യത്തിൽ മാർഗരേഖ തയാറാക്കാൻ നിയോഗിച്ച അർജന്റീനയിൽ നിന്നുള്ള കർദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസാണ് 40 പേജുള്ള മാർഗരേഖ തയാറാക്കിയത്.
















© Copyright 2025. All Rights Reserved