'ഓപ്പറേഷൻ സിന്ദൂറിൽ തരിപ്പണമായ കേന്ദ്രങ്ങൾ വീണ്ടും നിര്‍മിക്കണം', ജെയ്ഷെ മുഹമ്മദ് ഡിജിറ്റൽ വാലറ്റുകളിലൂടെ പണം സമാഹരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

21/08/25

ദില്ലി: പാക് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് ഡിജിറ്റൽ വാലറ്റുകളിലൂടെ 3.91 ബില്യൺ പാക് രൂപ (ഏകദേശം 121 കോടി രൂപ) സമാഹരിച്ചതായി റിപ്പോർട്ട്. ഈ തുക പാകിസ്ഥാനിലുടനീളം 313 പുതിയ പരിശീലന കേന്ദ്രങ്ങൾ നിർമ്മിക്കാനാണ് സമാഹരിച്ചതെന്നാണ് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. ഇത് ഡിജിറ്റൽ ഹവാലാ സംവിധാനമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഭീകര പ്രവർത്തനങ്ങൾക്കുള്ള ഫണ്ടിംഗ് നടത്താൻ മൗലാന മസൂദ് അസ്ഹറിന്റെ കുടുംബാംഗങ്ങളുമായി നേരിട്ട് ബന്ധമുള്ള ഡിജിറ്റൽ വാലറ്റുകളാണ് ഉപയോഗിക്കപ്പെടുന്നത്. ജെഇഎമ്മിൻ്റെ തകര്‍ക്കപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ പുനര്‍നിര്‍മിക്കാനയായി നിരവധി സമൂഹമാധ്യമ പ്രചാരണങ്ങളിലൂടെ അനുയായികളോട് സംഭാവനകൾ നൽകാൻ ആഹ്വാനം ചെയ്യുന്നുണ്ട്. ഓൺലൈൻ പേയ്‌മെന്റ് സേവനങ്ങൾ ഭീകരവാദത്തിന് ഉപയോഗിക്കുന്നുവെന്ന ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്‌സ് (എഫ്.എ.ടി.എഫ്) ജൂലൈയിൽ പുറത്തുവിട്ട റിപ്പോർട്ടിലെ വിവരങ്ങളുമായി ഈ രീതിക്ക് സാമ്യമുണ്ടെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

2019-ലെ ദേശീയ കർമ്മ പദ്ധതിയുടെ ഭാഗമായി ജെ.ഇ.എമ്മിൻ്റെ സാമ്പത്തിക സ്രോതസ്സുകൾ തകർത്തതായി പാകിസ്ഥാൻ അവകാശപ്പെട്ടിരുന്നു. മസൂദ് അസ്ഹറിൻ്റെയും സഹോദരങ്ങളായ റൗഫ് അസ്ഗർ, തൽഹ അൽ സൈഫ് എന്നിവരുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും പണമിടപാടുകൾക്ക് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഈ നടപടികൾ 2022-ൽ എഫ്.എ.ടി.എഫിൻ്റെ ഗ്രേ ലിസ്റ്റിൽ നിന്ന് പുറത്തുകടക്കാൻ പാകിസ്ഥാനെ സഹായിക്കുകയും ചെയ്തിരുന്നു. എന്നാൽ, പരമ്പരാഗത ഫണ്ടിംഗ് മാർഗ്ഗങ്ങൾ നിരീക്ഷണത്തിലായതോടെ, ജെ.ഇ.എം. ഡിജിറ്റൽ വാലറ്റുകളിലേക്ക് തിരിഞ്ഞു. ഇത് സ്വിഫ്റ്റ് (SWIFT) അധിഷ്ഠിത നിരീക്ഷണ സംവിധാനങ്ങളെ മറികടക്കാൻ സഹായിച്ചുവെന്നാണ് റിപ്പോര്‍ട്ടുകളിൽ പറയുന്നത്.

ഇന്ത്യയുടെ 'ഓപ്പറേഷൻ സിന്ദൂർ' നടപടിയെത്തുടർന്നാണ് ഈ പുതിയ ഫണ്ടിംഗ് വേഗതയിലായത്. മെയ് 7-ന് നടന്ന ഈ ഓപ്പറേഷനിൽ മാർക്കസ് സുഭാനല്ല, മറ്റ് നാല് ജെ.ഇ.എം. ക്യാമ്പുകൾ എന്നിവ തകർക്കുകയും അസ്ഹറിൻ്റെ സഹോദരി ഭർത്താവ്, മരുമകൻ ഉൾപ്പെടെ 14 ഭീകരരെ വധിക്കുകയും ചെയ്തിരുന്നു. ഇതിന് പ്രതികാരമെന്നോണം, 313 കേന്ദ്രങ്ങളുടെ നിർമ്മാണത്തിന് ഓരോ അനുയായിയും 21,000 പാക് രൂപ വീതം സംഭാവന ചെയ്യണമെന്ന് ജെ.ഇ.എം ആഹ്വാനം ചെയ്തു. സുഭാനല്ല പോലുള്ള വലിയ കേന്ദ്രങ്ങൾ പുനർനിർമ്മിക്കാൻ 100 ദശലക്ഷം പാക് രൂപയും, ചെറിയ യൂനിറ്റുകൾക്ക് ഏകദേശം 5 ദശലക്ഷം പാക് രൂപയും ആവശ്യമാണെന്ന് രഹസ്യാന്വേഷണ ഏജൻസികൾ പറയുന്നു.

പ്രചരിച്ച ഓഡിയോയിൽ, തൽഹ അൽ സൈഫ് ഓഗസ്റ്റ് 15-ന് അനുയായികളോട് 'പുനർനിർമ്മിക്കാനുള്ള നിങ്ങളുടെ കടമ നിറവേറ്റാനായി സംഭാവന ചെയ്യൂ' എന്ന് ആഹ്വാനം ചെയ്യുന്നത് കേൾക്കാം. ഈ ഓഡിയോ പ്രകാരം അസ്ഹർ കുടുംബം റമസാൻ മാർക്കസ് ഉസ്മാൻ ഒ അലിയിലാണ് താമസിക്കുന്നത്. ഇത് തകർത്ത സുഭാനല്ല സൈറ്റിൽ നിന്ന് 6 കിലോമീറ്റർ മാത്രം അകലെയാണ്.

ഫണ്ടിംഗ് വിവരങ്ങൾ പ്രകാരം 2,000-ത്തിലധികം ഡിജിറ്റൽ വാലറ്റുകൾ ഇതിനായ ഉപയോഗിക്കുന്നുണ്ട്. ഒരു സദാപേ അക്കൗണ്ട് തൽഹയുടെ മൊബൈൽ നമ്പറുമായും, മറ്റൊരു ഈസിപെയ്‌സ അക്കൗണ്ട് അസ്ഹറിൻ്റെ മകൻ അബ്ദുള്ളയുടെ അക്കൗണ്ടുമായും ബന്ധിപ്പിച്ചിട്ടുണ്ട്. ഖൈബർ പഖ്തുൻഖ്വയിൽ ജെഇഎം പ്രവർത്തകനായ സയ്യിദ് സഫ്ദർ ഷാ ഓഗിക്ക് സമീപം രജിസ്റ്റർ ചെയ്ത ഈസിപെയ്‌സ വാലറ്റ് വഴി സംഭാവനകൾ സ്വീകരിക്കുന്നതായും റിപ്പോർട്ടുണ്ട്. ഈ വാലറ്റുകൾ ഭീകര പരിശീലനത്തിന് മാത്രമല്ല, അസ്ഹർ കുടുംബത്തിൻ്റെ ആഡംബര ജീവിതത്തിനും ഉപയോഗിക്കുന്നുണ്ട്.

ഈ ഡിജിറ്റൽ വാലറ്റുകൾ വഴി ജെഇഎം പ്രതിവർഷം 100 കോടിയിലധികം രൂപ സമാഹരിക്കുന്നുണ്ടെന്നും, അതിൻ്റെ പകുതിയോളം ആയുധങ്ങൾ വാങ്ങാൻ വിനിയോഗിക്കുന്നുണ്ടെന്നും ഇന്ത്യൻ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു. പരിശീലന കേന്ദ്രങ്ങൾ വികേന്ദ്രീകരിക്കുകയാണ് ജെ.ഇ.എമ്മിൻ്റെ ലക്ഷ്യം. വലിയ കേന്ദ്രങ്ങൾ നേതാക്കൾക്ക് ഒളിത്താവളമായും, ഇടത്തരം കേന്ദ്രങ്ങൾ പരിശീലന ക്യാമ്പുകളായും, ചെറിയ യൂനിറ്റുകൾ സാധനങ്ങൾ സൂക്ഷിക്കാനുള്ള കേന്ദ്രങ്ങളായും പ്രവർത്തിക്കും. ഹമാസുമായി ജെഇഎമ്മിനുള്ള ബന്ധം കണക്കിലെടുക്കുമ്പോൾ, ഈ ഡിജിറ്റൽ പണം കരിഞ്ചന്തയിൽ നിന്ന് ഡ്രോണുകൾ വാങ്ങാൻ ഉപയോഗിക്കുമെന്നും, ഇത് മേഖലയിലെ സുരക്ഷാ ഭീഷണികൾ വർദ്ധിപ്പിക്കുമെന്നും ആശങ്കയുണ്ട്.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu