ജറുസലം ഗാസയിൽ ഇസ്രയേലിനുവേണ്ടി പ്രവർത്തിക്കുന്ന സായുധസംഘത്തിലെ 12 പേരെ വധിച്ചതായി ഹമാസ് അറിയിച്ചു. ഇസ്രയേൽ അനുകൂല കരാറുകാർക്കുവേണ്ടി പ്രവർത്തിക്കുന്ന പലസ്തീൻകാർ വഞ്ചകരാണെന്നും അവരെ വെറുതെവിടില്ലെന്നും മുന്നറിയിപ്പു നൽകി.
ഭക്ഷണപ്പൊതി വിതരണം ചെയ്യുന്ന ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷനിൽ പ്രവർത്തിച്ച 8 പലസ്‌തീൻകാരെയാണു ഹമാസ് വധിച്ചതെന്നു ഇസ്രയേൽ പറഞ്ഞു. തെക്കൻ ഗാസയിലെ ഖാൻ യൂനിസിലേക്കുപോയ കരാറുകാരുടെ ബസിനുനേരെ വെടിവയ്പുണ്ടായെന്നും ഒട്ടേറെപ്പേർക്കു പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. വടക്കൻ ഗാസയിലും ഭക്ഷണവിതരണം ആരംഭിച്ചു.
യുഎൻ ഏജൻസികളും മറ്റു സന്നദ്ധസംഘടനകളും ബഹിഷ്കരിച്ച യുഎസ് പിന്തുണയുള്ള ഫൗണ്ടേഷന്റെ ഭക്ഷണവിതരണം ഇസ്രയേൽ സേനയുടെ മേൽനോട്ടത്തിലാണ്. ഈ കേന്ദ്രങ്ങളിൽ സൈന്യം നടത്തിയ വെടിവയ്‌പിൽ രണ്ടാഴ്‌ചയ്ക്കിടെ 162 പലസ്തീൻകാരാണു കൊല്ലപ്പെട്ടത്.
അതിനിടെ, തിങ്കളാഴ്‌ച ഗ്രേറ്റ ട്യുൻബെർഗിനൊപ്പം ഇസ്രയേൽ കസ്‌റ്റഡിയിലെടുത്ത പലസ്‌തീൻ അനുകൂല ആക്‌ടിവിസ്റ്റുകളായ 6 പേരെ ഇസ്രയേൽ മടക്കിഅയച്ചു. ശേഷിക്കുന്ന 2 പേരെ ഇന്നു വിടും.
















© Copyright 2025. All Rights Reserved