
ജറുസലം ഗാസയിലെ മൂന്നു കേന്ദ്രങ്ങളിൽ ദിവസേന 10 മണിക്കൂർ ആക്രമണം നിർത്തിവയ്ക്കുമെന്ന് ഇസ്രയേൽ. അൽ മവാസി, ദൈറുൽ ബലാഹ്, ഗാസ സിറ്റി എന്നിവിടങ്ങളിലാണ് സഹായ വിതരണത്തിനായി ആക്രമണം നിർത്തുക. രാവിലെ 10 മുതൽ രാത്രി 8 വരെ ആക്രമണമുണ്ടാകില്ലെന്നാണ് അറിയിപ്പ്. ഗാസയിൽ പട്ടിണി മരണം കൂടിയതോടെ രാജ്യാന്തര സമ്മർദം ശക്തമായിരുന്നു. ഇതോടെയാണ് ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിച്ചത്.
ഇതിനിടെ ഗാസയിലേക്ക് യുഎഇയും ജോർദാനും ആകാശമാർഗം ഭക്ഷ്യക്കിറ്റുകളും മരുന്നുകളും വിതരണം ചെയ്യാൻ തുടങ്ങി. ജോർദാൻ വ്യോമസേനയുടെ രണ്ട് സി-130 വിമാനങ്ങളും ഒരു യുഎഇ വിമാനവും ഗാസയിലേക്ക് 25 ടൺ സഹായം എത്തിച്ചു എന്നാണ് റിപ്പോർട്ട്. ആകാശമാർഗം ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യാൻ ഇസ്രയേലും ശ്രമം നടത്തുന്നുണ്ട്. വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ഞായറാഴ്‌ച പുലർച്ചെ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 15 പലസ്‌തീനികൾ മരിച്ചു.
ഇതിനിടെ ഞായറാഴ്‌ച മുതൽ ഈജിപ്‌തിൽ നിന്നുള്ള ഭക്ഷണവും മരുന്നുമായി ട്രക്കുകൾ ഗാസയിലേക്ക് പ്രവേശിച്ചു തുടങ്ങിയതായി എഎഫ്‌പി റിപ്പോർട്ട് ചെയ്‌തു. ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് യുദ്ധം ആരംഭിച്ചതിനുശേഷം 85 കുട്ടികൾ ഉൾപ്പെടെ 127 പേർ പോഷകാഹാരക്കുറവ് മൂലം മരിച്ചു എന്നാണ്. നൂറിലധികം എൻജിഒകളാണ് ഗാസയിലെ പട്ടിണി മരണങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
















© Copyright 2025. All Rights Reserved