
വാഷിങ്ടൻ ഗാസയിൽ പട്ടിണിയില്ലെന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിൻ്റെ വാദം അംഗീകരിക്കാനാവില്ലെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഗാസയിൽ ഒട്ടേറെ പേർ പട്ടിണികിടക്കുന്നുണ്ട്, ഞങ്ങൾ അവരെ സഹായിക്കുന്നു, മറ്റു രാജ്യങ്ങളും സഹായിക്കുന്നുണ്ട്. അവിടെ പൂർണ വെടിനിർത്തൽ നടപ്പിലാക്കാൻ ശ്രമിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. സ്കോട്ലൻഡിലെ തന്റെ ഗോൾഫ് റിസോർട്ടിൽ ബ്രിട്ടിഷ് പ്രധാനമന്ത്രി കെയ്ർ സ്‌റ്റാർമറുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു ട്രംപ്
ഗാസയിൽ പട്ടിണി ഇല്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനോട് യോജിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ടിവി ദൃശ്യങ്ങൾ കാണുമ്പോൾ ആ കുട്ടികൾ പട്ടിണിയിലാണെന്ന് തോന്നുന്നു എന്നായിരുന്നു ട്രംപിൻ്റെ മറുപടി. ഗാസയിൽ സാധാരണക്കാരുടെ ജീവൻ രക്ഷിക്കാൻ ഇസ്രയേൽ ആവുന്നതെല്ലാം ചെയ്തോ എന്ന ചോദ്യത്തിന് അവിടെ കാര്യമായി ആരും ഒന്നും ചെയ്തിട്ടില്ല, എല്ലാം കുഴപ്പത്തിലാണ് എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ഹമാസിൻ്റെ കൈവശമുള്ള ശേഷിക്കുന്ന ഇസ്രയേൽ ബന്ദികളെ മോചിപ്പിക്കുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് പറഞ്ഞ ട്രംപ്, ഭക്ഷണത്തിനും മറ്റു ആവശ്യങ്ങൾക്കും യുഎസ് ധാരാളം പണം നൽകിയിട്ടുണ്ടെന്നും ആ പണത്തിൽ ഭൂരിഭാഗവും ഹമാസ് മോഷ്‌ടിക്കുകയാണെന്നും ആരോപിച്ചു.
ഗാസയിലെ ജനങ്ങൾ വൻ ദുരന്തത്തെയാണ് നേരിടുന്നതെന്നും ഇത് ടിവിയിൽ കാണുന്ന ബ്രിട്ടിഷ് പൗരൻമാർ കലാപം നടത്തുകയാണെന്നും കെയ്ർ സ്‌റ്റാർമർ പറഞ്ഞു. സ്വതന്ത്ര പലസ്തീൻ രാഷ്ട്രത്തെ ഉടൻ അംഗീകരിക്കണമെന്ന് ബ്രിട്ടനിലെ ഒൻപതു പാർട്ടികളിൽനിന്നുള്ള ഇരുന്നൂറിലധികം എംപിമാർ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് കത്ത് നൽകിയിരുന്നു.
















© Copyright 2025. All Rights Reserved