ഗാസയിൽ 72 മണിക്കൂറിനുള്ളിൽ പട്ടിണി കിടന്ന് മരിച്ചത് 21 കുട്ടികൾ; ഇസ്രയേൽ ആക്രമണത്തിൽ 20 മരണം

23/07/25

ഗാസ . കഴിഞ്ഞ 72 മണിക്കുറിനുള്ളിൽ പോഷകാഹാരക്കുറവും പട്ടിണിയും കാരണം 21 കുട്ടികൾ മരിച്ചെന്ന് ഗാസ സിറ്റിയിലെ അൽ-ഷിഫ ആശുപത്രി മേധാവി മുഹമ്മദ് അബു സാൽമിയ, ഗാസ സിറ്റിയിലെ മൂന്ന് ആശുപത്രികളിലാണ് ഇത്രയും മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. പട്ടിണിമൂലം ഗാസയിൽ ചൊവ്വാഴ്‌ച 6 ആഴ്ച പ്രായമുള്ള കുഞ്ഞ് അടക്കം 4 കുട്ടികൾ കൂടി മരിച്ചതായി ആരോഗ്യപ്രവർത്തകർ അറിയിച്ചു. വടക്കൻ ഗാസയിലെ ആശുപ്രതിയിലാണു കുഞ്ഞ് മരിച്ചത്. ഖാൻ യൂനിസിലെ ആശുപത്രിയിലാണു 3 കുട്ടികൾ മരിച്ചത്.

കഴിഞ്ഞ ആഴ്‌ചകളിൽ പട്ടിണി മൂലം 80 കുട്ടികളടക്കം 101 പേരാണു മരിച്ചത്. ഐക്യരാഷ്ട്ര സംഘടന പലസ്ത‌ീൻ അഭയാർഥി ഏജൻസി (യുഎൻആർഡബ്ല്യുഎ)യുടെ ജീവനക്കാരും ഡോക്ടർമാരും സന്നദ്ധ പ്രവർത്തകരും വരെ വേണ്ടത്ര ഭക്ഷണം ലഭിക്കാതെ ജോലിക്കിടെ കുഴഞ്ഞുവീഴുകയാണെന്ന് മേധാവി ഫിലിപെ ലസറിനി അറിയിച്ചു.

ഗാസയിൽ പോഷകാഹാരക്കുറവുള്ള കുട്ടികളും മുതിർന്നവരും വർധിച്ചുവരുന്നതായി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നൽകിയതിനു തൊട്ടുപിന്നാലെയാണ് ഈ റിപ്പോർട്ടും പുറത്തുവന്നത്. ഗാസയിലെ 20 ലക്ഷത്തിലധികം വരുന്ന ജനസംഖ്യ ഭക്ഷണത്തിൻ്റെയും മറ്റ് അവശ്യവസ്‌തുക്കളുടെയും കടുത്ത ക്ഷാമം നേരിടുന്നുണ്ട്. അതേസമയം, ചില സഹായ വിതരണ കേന്ദ്രങ്ങളിൽ നിന്ന് ഭക്ഷണവും മറ്റു വസ്‌തുക്കളും നൽകുന്നുണ്ടെങ്കിലും ജനം ഇസ്രയേൽ സേനയുടെ ആക്രമണ ഭീതിയിലാണ്.

ഇസ്രയേൽ ഉപരോധം കാരണം ഗാസ കടുത്ത ക്ഷാമം നേരിടുകയാണ്. ഗാസയിലെ ഔദ്യോഗിക റിപ്പോർട്ടുകളുനുസരിച്ച് മാസങ്ങളായി ഭക്ഷണം, ഇന്ധനം, വൈദ്യസഹായം എന്നിവ എത്തുന്നില്ല എന്നാണ്. എത്തുന്നത് തന്നെ കൃത്യമായി വിതരണം ചെയ്യപ്പെടുന്നുമില്ല. ഇസ്രയേലി ഉപരോധത്തിൽ ഗാസയിലെ അഞ്ച് വയസിന് താഴെയുള്ള 650,000ത്തിലധികം കുട്ടികൾ പട്ടിണി ഭീതിയിലാണ്.

അതിനിടെ, ഇന്നലെ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 20 പലസ്‌തീൻകാർ കൊല്ലപ്പെട്ടു. ഭാഗികമായി മാത്രം പ്രവർത്തിക്കുന്ന ഗാസയിലെ ആശുപതികളിൽ വെടിവയ്‌പുകളിൽ പരുക്കേറ്റവരെപ്പോലും ചികിത്സിക്കാൻ സൗകര്യമില്ലാത്ത സ്‌ഥിതിയാണ്. ആവശ്യമായ ഭക്ഷണമോ മരുന്നോ ഇല്ലാത്തതിനാൽ പട്ടിണിമൂലം അവശരായ എത്തുന്ന കുട്ടികളെ പരിചരിക്കാനും ആശുപതികൾക്കു സാധിക്കുന്നില്ലെന്ന് പലസ്തീൻ അധികൃതർ പറഞ്ഞു.

അതേസമയം ഗാസയിലെ യുദ്ധം അവസാനിപ്പിക്കണമെന്ന് ബ്രിട്ടൻ, ജപ്പാൻ, ഓസ്ട്രേലിയ, കാനഡ എന്നിവയടക്കം 28 രാജ്യങ്ങൾ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഭക്ഷണം തേടിയെത്തുന്ന കുട്ടികളെയടക്കം കൊലപ്പെടുത്തുന്നതു ഭയാനകമാണെന്നും പ്രസ്താവനയിൽ പറഞ്ഞു.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu