
ന്യുയോർക്ക്: ജപ്പാനുമായി പുതിയ വ്യാപാര കരാർ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 'ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര കരാർ' എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു ട്രംപിന്‍റെ പ്രഖ്യാപനം. കരാർ പ്രകാരം ജപ്പാൻ, അമേരിക്കയിൽ 550 ബില്യൺ ഡോളറിന്റെ (ഏകദേശം 48 ലക്ഷം കോടി രൂപ) വൻ നിക്ഷേപം നടത്തുമെന്നും ട്രംപ് അവകാശപ്പെട്ടു. പുതിയ വ്യാപാര കരാർ പ്രകാരം, ജപ്പാനിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് അമേരിക്ക 15 ശതമാനം തീരുവ ഈടാക്കുമെന്നും പ്രസിഡന്‍റ് ട്രംപ് വ്യക്തമാക്കി.
അമേരിക്കൻ വാഹനങ്ങൾ, ട്രക്കുകൾ, അരി, കാർഷിക ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് ജപ്പാൻ വിപണി തുറന്നുനൽകുമെന്നും കരാറിലുണ്ട്. ഇത് അമേരിക്കൻ കയറ്റുമതിക്കാർക്ക് വലിയ അവസരമാകുമെന്ന് ട്രംപ് അവകാശപ്പെട്ടു. ഏറെ നാളത്തെ ചർച്ചകൾക്കും വലിയ തീരുവ ഭീഷണികൾക്കും ശേഷമാണ് അമേരിക്ക - ജപ്പാൻ വ്യാപാര കരാർ യാഥാർഥ്യമായത്. ജപ്പാന്റെ നിക്ഷേപം അമേരിക്കയിൽ ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ട്രംപ് അവകാശപ്പെട്ടിട്ടുണ്ട്. എന്നാൽ കരാറിന്റെ വിശദാംശങ്ങൾ പൂർണമായി വെളിപ്പെടുത്തിയിട്ടില്ല.
ജപ്പാൻ പ്രധാനമന്ത്രി ഷിഗെരു ഇഷിബ വ്യാപാര കരാറിനെ സ്വാഗതം ചെയ്തെങ്കിലും ജപ്പാന്റെ ആഭ്യന്തര വിപണിയിൽ, പ്രത്യേകിച്ച് ഓട്ടോമോട്ടീവ് മേഖലയിൽ പുതിയ തീരുവ പ്രഖ്യാപനം വലിയ സമ്മർദ്ദം സൃഷ്ടിക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഓഹരി വിപണിയിൽ ഇതിന്‍റെ പ്രതിഫലനം ഇപ്പോൾ തന്നെ ഉണ്ടായിട്ടുണ്ട്. ജപ്പാൻ ഓഹരി വിപണിയിൽ നഷ്ടം സഭവിക്കാനുള്ള സാധ്യതകളാണ് കാണുന്നത്. 2024 ൽ ജപ്പാനുമായുള്ള അമേരിക്കയുടെ വ്യാപാര കമ്മി 68.5 ബില്യൻ ഡോളറായിരുന്നു. ഇത് പുതിയ വ്യാപാര കരാർ വഴി കുറയ്ക്കാമെന്നതാണ് ട്രംപിന്‍റെ വിലയിരുത്തൽ.
















© Copyright 2025. All Rights Reserved