ട്രംപിന്റെ നയതന്ത്രം; തീരില്ലെന്നു കരുതിയ ഗാസ യുദ്ധം സമാധാനക്കരാറിലേക്ക്

10/10/25

ഗാസയിലെ യുദ്ധം നിർത്താനും ബന്ദികളെ മോചിപ്പിക്കാനുമായി കരാറുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞമാസങ്ങളിൽ ഇസ്രയേലിൽ വലിയ റാലികൾ നടന്നിരുന്നു. ഈ റാലികളിൽ ഉയർന്ന പ്രധാന മുദ്രാവാക്യം ട്രംപിനെ വിളിക്കൂ, ബന്ദികളെ മോചിപ്പിക്കു എന്നായിരുന്നു. ബന്ദികളുടെ കുടുംബാംഗങ്ങളുടെ പ്രതിനിധിസംഘം വൈറ്റ്ഹൗസിലെത്തി ഇക്കാര്യം അഭ്യർഥിക്കുകയും ചെയ്തിരുന്നു.

ഇസ്രയേലിൽ താൻ നെതന്യാഹുവിനെക്കാൾ ജനകീയനാണെന്നാണ് ട്രംപ് കരുതുന്നത്. ജനുവരിയിൽ അധികാരമേറ്റാൽ മണിക്കൂറുകൾക്കകം ഗാസ യുദ്ധം അവസാനിപ്പിക്കുമെന്നാണ് ട്രംപ് തിരഞ്ഞെടുപ്പു പ്രചാരണകാലത്തു പറഞ്ഞത്. എന്നാൽ, 8 മാസം നീണ്ട ശ്രമങ്ങൾക്കൊടുവിൽ പശ്ചിമേഷ്യയിലെ സമാധാനശിൽപിയായി അവതരിപ്പിക്കാൻ ട്രംപിന് അവസരം കിട്ടിയത് ഇപ്പോഴാണ്.
പലസ്തീൻ വിഷയത്തിൽ ഇസ്രയേലിനൊപ്പം ഉറച്ചുനിൽക്കുമ്പോഴും മേഖലയിലെ അറബ് രാജ്യങ്ങൾക്കുകുടി താൽപര്യവും പങ്കാളിത്തവുമുള്ള ഒരു സമാധാന പദ്ധതിയാണ് ഒടുവിൽ ട്രംപ് മുന്നോട്ടുവച്ചത്. അതിലേക്ക് ഹമാസിനെ മാത്രമല്ല ഇസ്രയേലിനെയും കൊണ്ടുവന്ന്, കാര്യങ്ങൾ സമ്മതിപ്പിക്കുന്നതിൽ അദ്ദേഹം തൽക്കാലം വിജയിച്ചുവെന്നു കരുതാം..

പലസ്തീൻ വിഷയത്തിൽ ട്രംപിന് എന്തെങ്കിലും അനുഭാവപൂർണമായ നയം ഒരുകാലത്തുമില്ല. ജോ ബൈഡൻ ഭരണകൂടം തടഞ്ഞുവച്ച ആയുധങ്ങളും സഹായങ്ങളും കൂടി ട്രംപ് അധികാരമേറ്റതിനു പിന്നാലെ ഇസ്രയേലിനു നൽകുകയുണ്ടായി.

അധികാരമേറ്റതിനു തൊട്ടുപിന്നാലെയാണ് ഗാസയെ കടലോര റിസോർട്ടാക്കി മാറ്റാനാണുള്ള പദ്ധതി അദ്ദേഹം പ്രഖ്യാപിച്ചത്. ഗാസയിലെ മുഴുവൻ പലസ്‌തീൻകാരെയും അയൽ അറബ് രാജ്യങ്ങളായ ജോർദാനിലും ഈജിപ്ത്‌തിലും പുനരധിവസിപ്പിക്കുക എന്നതാണ് ട്രംപ് ആദ്യം മുന്നോട്ടുവച്ച പദ്ധതി.

ഇസ്രയേലിനു മാത്രം താൽപര്യമുള്ള ഈ പദ്ധതിയെ അറബ് രാജ്യങ്ങൾ ശക്ത‌മായി എതിർത്തതോടെ ട്രംപിനു പിന്മാറേണ്ടിവന്നു. എന്നാൽ, പദ്ധതി അദ്ദേഹം ഉപേക്ഷിച്ചുവെന്നു കരുതേണ്ടതില്ല. യുദ്ധാനന്തര ഗാസയുടെ പുനർനിർമാണം ഒരു വലിയ പദ്ധതിയാണ്. അതു നിയന്ത്രിക്കുന്നത് ടോണി ബ്ലെയർ നയിക്കുന്ന രാജ്യാന്തര കൗൺസിൽ എന്ന ഭരണസംവിധാനം ആയിരിക്കുമെന്നു ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
പലസ്തീൻ രാഷ്ട്രം ഒരിക്കലും യാഥാർഥ്യമാവാൻ അനുവദിക്കില്ലെന്ന ഇസ്രയേൽ നിലപാടു തന്നെയാണ് യുഎൻ പൊതുസഭയുടെ വാർഷികസമ്മേളനത്തിൽ ട്രംപും സ്വീകരിച്ചത്. പലസ്തീൻ രാഷ്ട്രപദവിക്ക് ബ്രിട്ടൻ പിന്തുണച്ചതിനെ യുഎസ് പരസ്യമായി വിമർശിക്കുകയും ചെയ്തു.

പലസ്തീൻ അതോറിറ്റിയുടെ പ്രസിഡൻ്റ് മഹ്‌മുദ് അബ്ബാസ് അടക്കം ഡസൻകണക്കിനു പലസ്‌തീൻ പ്രതിനിധികൾക്ക് യുഎൻ സമ്മേളനത്തിൽ പങ്കെടുക്കാനുള്ള വീസയും യുഎസ് നിഷേധിച്ചു. യുഎസ് സർവകലാശാലകളിലെ പലസ്‌തീൻപക്ഷ സമരങ്ങളെ കർശനമായി അടിച്ചമർത്താൻ ട്രംപ് സ്വീകരിച്ച നടപടികളും ഇസ്രയേൽ താൽപര്യങ്ങൾ പൂർണമായി പിന്തുണയ്ക്കുന്നതായിരുന്നു.

ഇതിനിടെയാണ് തീരില്ലെന്ന കരുതിയ ഗാസയിലെ യുദ്ധം ട്രംപിന്റെ ഇടപെടലിലൂടെ സമാധാനക്കരാറിലേക്ക് എത്തുന്നത്. ട്രംപിനെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ നയതന്ത്ര വിജയമാണ്. അറബ് ലോകത്ത് യുഎസിനുള്ള മേധാവിത്വം തുടരാൻ മാത്രമല്ല ഇസ്രയേൽ താൽപര്യങ്ങൾ സംരക്ഷിക്കാൻ പ്രതിജ്‌ഞാബദ്ധനാണു താനെന്ന പ്രതിഛായ സൃഷ്‌ടിക്കാനും അദ്ദേഹത്തിനു സാധിച്ചു.

വൈറ്റ്ഹൗസിൽനിന്ന് ഖത്തർ പ്രധാനമന്ത്രിയെ നേരിട്ടു ഫോണിൽ വിളിച്ച് ദോഹ ആക്രമണത്തിന് ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു ക്ഷമാപണം നടത്തിയത് ട്രംപിൻ്റെ പശ്ചിമേഷ്യൻ നയതന്ത്രത്തിന്റെ്റെ ഭാഗമായിരുന്നു. ആ ക്ഷമാപണത്തിനു പിന്നാലെയാണ് ഗാസയിലെ കരാറിനായി പദ്ധതി പ്രഖ്യാപിച്ചതും ചർച്ചയ്ക്ക് കളമൊരുങ്ങിയതും. തുടർന്നാണ് ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്‌ഥതയിൽ ഈജിപ്തിലെ ഷാമെൽഷെയ്ഖിൽ ചർച്ച നടന്നത്.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu