
ലണ്ടൻ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയിൽ പ്രസംഗം എഡിറ്റ് ചെയ്‌തുചേർത്ത 'തെറ്റായ തീരുമാന'ത്തിൽ ബ്രിട്ടിഷ് മാധ്യമം ബിബിസിയുടെ അധ്യക്ഷൻ സമീർ ഷാ ക്ഷമാപണം നടത്തി. വിഷയത്തിൽ, ബിബിസി ഡയറക്‌ടർ ജനറൽ ടിം ഡേവി, വാർത്താവിഭാഗം മേധാവി ഡെബോറ ടേണിസ് എന്നിവർ കഴിഞ്ഞദിവസം രാജിവച്ചിരുന്നു.
ട്രംപിന്റെ പ്രസംഗങ്ങൾ എഡിറ്റ് ചെയ്‌തു ചേർത്തതു തെറ്റിദ്ധാരണ ഉണ്ടാക്കിയെന്നും ഇത് ശ്രദ്ധാപൂർവം കൈകാര്യം ചെയ്യേണ്ടിയിരുന്നുവെന്നും സമീർ ഷാ പറഞ്ഞു. ഈ വർഷാദ്യം ബിബിസി നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ വീഴ്ച്‌ച കണ്ടെത്തിയിരുന്നു. നടപടി അന്നേ വേണ്ടിയിരുന്നുവെന്നതും ബിബിസി അധ്യക്ഷൻ സമ്മതിച്ചു. സ്വതന്ത്ര പൊതുസ്‌ഥാപനമായ ബിബിസി വിശ്വാസ്യത വീണ്ടെടുക്കാൻ പ്രതിജ്‌ഞാബദ്ധമാണെന്നും സമീർ ബ്രിട്ടിഷ് എംപിമാർക്കെഴുതിയ കത്തിൽ വ്യക്തമാക്കി
2021 ജനുവരിയിലെ യുഎസ് ക്യാപ്പിറ്റൾ കലാപത്തിനു ട്രംപ് പ്രേരിപ്പിച്ചെന്ന തോന്നൽ ഉണ്ടാക്കുംവിധം 2 വ്യത്യസ്‌ത പ്രസംഗങ്ങൾ എഡിറ്റ് ചെയ്‌തു ചേർത്തുവെന്നാണ് ഡോക്യുമെൻ്ററിക്കെതിരെ ഉയർന്ന വിമർശനം. യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിന് ഒരാഴ്ച്‌ച മുൻപാണു സംപ്രേഷണം ചെയ്‌തത്. എഡിറ്റിങ്ങിൽ പക്ഷപാതം കാട്ടിയെന്ന ആഭ്യന്തര അന്വേഷണ റിപ്പോർട്ട് ഈയിടെ ചോർന്നതോടെയാണ് വിവാദമായത്. ഗാസ യുദ്ധം റിപ്പോർട്ട് ചെയ്തതിൽ ബിബിസിയുടെ അറബ് ചാനൽ ഇസ്രയേൽ വിരുദ്ധ നിലപാട് സ്വീകരിച്ചെന്നും റിപ്പോർട്ടിലുണ്ട്
















© Copyright 2025. All Rights Reserved