ഡിജിറ്റല്‍ യുഗത്തിലെ തട്ടിപ്പ് കെണികള്‍: ബാങ്കിംഗ് തട്ടിപ്പുകളില്‍ പുതിയ വെളിപ്പെടുത്തലുമായി ആര്‍ബിഐ

29/05/25

2025 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്ക് തട്ടിപ്പുകളുടെ എണ്ണം കുറഞ്ഞെങ്കിലും, ഉള്‍പ്പെട്ട തുക ഏകദേശം മൂന്നിരട്ടിയായി വര്‍ധിച്ചതായി റിസര്‍വ് ബാങ്ക് . ഭൂരിഭാഗം തട്ടിപ്പുകളും നടന്നത് ഡിജിറ്റല്‍ പേയ്‌മെന്റുകളിലാണ്. കൂടുതല്‍ തട്ടിപ്പ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് സ്വകാര്യമേഖലാ ബാങ്കുകളാണെങ്കിലും, തട്ടിപ്പ് തുകയില്‍ ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ചത് പൊതുമേഖലാ ബാങ്കുകള്‍ക്കാണെന്നും ആര്‍ബിഐ വ്യക്തമാക്കി. 2025 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കുകളുമായി ബന്ധപ്പെട്ട് ആകെ 23,953 തട്ടിപ്പുകളാണ് നടന്നത്, ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 34 ശതമാനം കുറവാണ്. എന്നാല്‍, ഈ തട്ടിപ്പുകളിലായി 36,014 കോടി രൂപയാണ് നഷ്ടപ്പെട്ടത്. ഇത് മുന്‍വര്‍ഷത്തേക്കാള്‍ ഏകദേശം മൂന്നിരട്ടിയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത 18,674 കോടി രൂപയുടെ 122 തട്ടിപ്പ് കേസുകള്‍ വീണ്ടും പരിശോധിക്കുകയും, 2023 മാര്‍ച്ച് 27-ലെ സുപ്രീം കോടതി വിധിക്ക് അനുസൃതമായി വീണ്ടും രേഖപ്പെടുത്തുകയും ചെയ്തതാണ് 2024-25 വര്‍ഷത്തില്‍ തട്ടിപ്പ് തുക കൂടാന്‍ പ്രധാന കാരണം.


തട്ടിപ്പുകളുടെ വിവരങ്ങള്‍
ഒരു ലക്ഷം രൂപയോ അതില്‍ കൂടുതലോ വരുന്ന തട്ടിപ്പുകളുടെ വിവരങ്ങളാണ് ആര്‍ബിഐ റിപ്പോര്‍ട്ട് ചെയ്തത്. കൂടാതെ, ഒരു വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തട്ടിപ്പുകള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നതാകാനും സാധ്യതയുണ്ട്. 2025 സാമ്പത്തിക വര്‍ഷത്തില്‍ സ്വകാര്യമേഖലാ ബാങ്കുകളാണ് ഏറ്റവും കൂടുതല്‍ തട്ടിപ്പ് കേസുകള്‍ (14,233) റിപ്പോര്‍ട്ട് ചെയ്തത്, ഇത് ബാങ്കിംഗ് മേഖലയിലെ മൊത്തം കേസുകളുടെ 59.4 ശതമാനമാണ്. പൊതുമേഖലാ ബാങ്കുകള്‍ 6,935 കേസുകള്‍ (29 ശതമാനം) റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും, തട്ടിപ്പ് തുകയില്‍ മുന്നില്‍ നിന്നത് അവരാണ്. പൊതുമേഖലാ ബാങ്കുകള്‍ക്ക് 25,667 കോടി രൂപ (മൊത്തം തുകയുടെ 71.3 ശതമാനം) നഷ്ടപ്പെട്ടപ്പോള്‍, സ്വകാര്യമേഖലാ ബാങ്കുകള്‍ക്ക് 10,088 കോടി രൂപയാണ് നഷ്ടം സംഭവിച്ചത്


ഡിജിറ്റല്‍ പേയ്‌മെന്റുകളിലും ലോണുകളിലും തട്ടിപ്പുകള്‍
2025 സാമ്പത്തിക വര്‍ഷത്തില്‍ ഡിജിറ്റല്‍ പേയ്‌മെന്റ് വിഭാഗത്തില്‍ 13,516 തട്ടിപ്പുകളാണ് നടന്നത്, ഇത് ബാങ്കിംഗ് മേഖലയില്‍ ഏറ്റവും കൂടുതലാണ്. അത്തരം തട്ടിപ്പുകള്‍ മൊത്തം കേസുകളുടെ 56.5 ശതമാനം വരികയും 520 കോടി രൂപയുടെ നഷ്ടമുണ്ടാക്കുകയും ചെയ്തു. ലോണ്‍ വിഭാഗത്തില്‍  തട്ടിപ്പുകള്‍ കുറവായിരുന്നെങ്കിലും (7,950 കേസുകള്‍), ഉള്‍പ്പെട്ട മൊത്തം തുകയുടെ 92 ശതമാനത്തിലധികം (33,148 കോടി രൂപ) ഈ വിഭാഗത്തിലാണ്.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu