അങ്കാറ: തുർക്കി സ്ത്രീകളെ ലക്ഷ്യമിട്ട് അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് ഇന്ത്യൻ യൂട്യൂബറെ തുർക്കിയിൽ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. 'മാലിക് സ്വാഷ്ബൿലർ' എന്നറിയപ്പെടുന്ന യൂട്യൂബർ മാലിക് എസ്ഡി ഖാനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തുർക്കി സ്ത്രീകളെ ലൈംഗികമായി അധിക്ഷേപിക്കുന്ന പരാമർശങ്ങൾ നടത്തുന്ന നിരവധി വീഡിയോകൾ ഇയാളുടെ ചാനലിൽ പ്രത്യക്ഷപ്പെട്ടതിനെത്തുടർന്ന് കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു.
വിവാദങ്ങൾക്കിടെ മാലിക് തന്റെ യൂട്യൂബ്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ പിൻവലിച്ചിട്ടുണ്ടെങ്കിലും, ചില വീഡിയോ ക്ലിപ്പിംഗുകൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഹിന്ദിയിൽ, തുർക്കിക്കാർക്ക് മനസ്സിലാകാത്ത വിധത്തിലാണ് യൂട്യൂബർ അധിക്ഷേപകരമായ പരാമർശം നടത്തിയതെന്നും സ്ത്രീകൾക്കെതിരെ ബലാത്സംഗ ഭീഷണികളും ലൈംഗികമായ പരാമർശങ്ങളും നടത്തിയിരുന്നുവെന്നും പറയുന്നു.
ഒരു വീഡിയോയിൽ അയാൾ ഒരു സ്ത്രീയെ 'മാൽ' എന്ന് പരാമർശിച്ചു. മറ്റൊന്നിൽ തന്റെ തുർക്കി ഗൈഡിനെ രാത്രിയിൽ ലൈംഗികമായി പീഡിപ്പിക്കണോ എന്ന് കാഴ്ചക്കാരോട് ചോദിച്ചു. മറ്റൊരു വീഡിയോയിൽ, മാലിക് ഒരു തുർക്കി കടയിൽ കയറി കടയുടമയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിക്കുകയും അവിടെ ഇന്ത്യൻ പതാക പ്രദർശിപ്പിക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിക്കുകയും ചെയ്തു. ഇയാൾ മോശമായിട്ടാണ് സംസാരിക്കുന്നത് മനസ്സിലാക്കിയ ചില തുർക്കി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഇയാളെ ഫ്ലാഗ് ചെയ്തു. പരാതികളെ തുടർന്ന് തുർക്കി പൊലീസ് മാലിക് സ്വാഷ്ബക്ലറെ കസ്റ്റഡിയിലെടുത്തതായി തുർക്കി ടുഡേയുടെ റിപ്പോർട്ട് പറയുന്നു.
എന്നിരുന്നാലും, യൂട്യൂബറുടെ അറസ്റ്റിനെക്കുറിച്ചോ അന്വേഷണത്തെക്കുറിച്ചുള്ള വിശദാംശങ്ങളോ തുർക്കി അധികൃതർ പുറത്തുവിട്ടിട്ടില്ല. ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെത്തുടർന്ന് പാകിസ്ഥാന് പിന്തുണ പ്രഖ്യാപിച്ചതിനെത്തുടർന്ന് ഇന്ത്യ-തുർക്കി ബന്ധം വഷളായ സമയത്താണ് ഈ കേസ് വരുന്നത്.
© Copyright 2024. All Rights Reserved