ദക്ഷിണാഫ്രിക്കയിൽ സന്ദർശനം നടത്തിയ ശേഷം ഫോട്ടോകൾക്ക് പോസ് ചെയ്യാൻ സമ്മതിക്കാത്തതിനെ തുടർന്ന് നെതർലാൻഡ്‌സ് രാജ്ഞി മാക്‌സിമയ്ക്കെതിരെ വൻ വിമർശനം. മെയ് 19 തിങ്കളാഴ്ചയാണ് മാക്സിമ ആഫ്രിക്കയിൽ എത്തിയത്. ഇവർ ഫോട്ടോഗ്രാഫർമാരെ അവഗണിച്ചുവെന്ന് റോയൽ റിപ്പോർട്ടറും എഴുത്തുകാരനുമായ റിക്ക് എവേഴ്‌സ് പറയുന്നു.
ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ സ്പെഷ്യൽ അഡ്വക്കേറ്റ് ഫോർ ഫിനാൻഷ്യൽ ഹെൽത് എന്ന നിലയിലാണ് നെതർലാൻഡ്‌സ് രാജ്ഞി മാക്‌സിമ ദക്ഷിണാഫ്രിക്കയിൽ സന്ദർശനം നടത്തുന്നത്. ഇവർ റോമിലേക്കുള്ള യാത്രയിൽ നിന്ന് നേരിട്ട് ദക്ഷിണാഫ്രിക്കയിൽ എത്തിയതാണെന്നാണ് കാറ്റലൂന്യ ഡയറി റിപ്പോർട്ട് ചെയ്യുന്നത്.
എന്നിരുന്നാലും, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മാക്സിമയുടെ ദക്ഷിണാഫ്രിക്കൻ സന്ദർശനം ഒരു വിഭാഗം മാധ്യമങ്ങളെ നിരാശരാക്കുകയായിരുന്നു. പത്രപ്രവർത്തകൻ റിക്ക് എവേഴ്‌സ് പറയുന്നത്, വിമാനത്താവളത്തിൽ അവരുടെ വരവിനായി കാത്തിരുന്ന ഫോട്ടോഗ്രാഫർമാർക്ക് നിരാശരാകേണ്ടി വന്നു എന്നാണ്. ക്വീൻ മാക്‌സിമ ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ വിസമ്മതിച്ചതിനെ തുടർന്ന് ഇവരെല്ലാം നിരാശരായി തീർന്നു. രാജ്ഞി മോശം മൂഡിലായിരുന്നു എന്ന് തോന്നുന്നു, ഇതാകാം ഫോട്ടോ എടുക്കാൻ വിസമ്മതിക്കുന്നതിന് കാരണമായി തീർന്നത് എന്നും പറയുന്നു.
"ക്വീൻ മാക്സിമ ഇന്ന് രാത്രി ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽ വന്നിറങ്ങി. അവരുടെ വരവ് റിപ്പോർട്ട് ചെയ്യാൻ വിമാനത്താവളത്തിലേക്ക് എത്തിയ ഔദ്യോഗിക മാധ്യമങ്ങൾ പക്ഷേ നിരാശരാവുകയായിരുന്നു. ക്വീൻ മോശം മാനസികാവസ്ഥയിലായിരുന്നു, ഫോട്ടോകൾ എടുക്കാൻ അവർ സമ്മതിച്ചില്ല! മികച്ച തുടക്കം തന്നെ..." എന്നാണ് എവേഴ്‌സ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ കുറിച്ചിരിക്കുന്നത്.
അതേസമയം, അവർ യാത്ര ചെയ്ത് തളർന്നു വന്നതുകൊണ്ടാവാം എന്നാണ് ചിലർ പ്രതികരിച്ചത്. എന്നാൽ, എവേഴ്സ് പറയുന്നത്, ഇത് നേരത്തെ തീരുമാനിച്ച ഫോട്ടോഷൂട്ടാണ്. ഇതിലൂടെ രാജ്ഞിയുടെ യഥാർത്ഥ നിറം തിരിച്ചറിയാൻ സാധിച്ചു എന്നാണ്.
എന്നാൽ, അതേസമയം തന്നെ രാജ്ഞിയുടെ സന്ദർശനത്തിൽ നിന്നുള്ള മറ്റ് ചിത്രങ്ങൾ പിന്നീട് പുറത്ത് വന്നു.
© Copyright 2024. All Rights Reserved