യെമൻ പൗരനെ വധിച്ച കേസിൽ മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ യെമൻ പ്രസിഡന്റ് റഷദ് അൽ അലിമി ശരിവച്ചിട്ടില്ലെന്ന് ഡൽഹിയിലെ യെമൻ എംബസി വ്യക്തമാക്കി. ഹൂതി വിമതരാണു നിമിഷപ്രിയയുടെ കേസ് കൈകാര്യം ചെയ്യുന്നതെന്നും എംബസി അറിയിച്ചു. യെമൻ പ്രസിഡന്റ് വധശിക്ഷ ശരിവച്ചുവെന്ന വാർത്തകളെത്തുടർന്നായിരുന്നു വിശദീകരണം.
-------------------aud----------------------------
യെമന്റെ തലസ്ഥാനമായ സനായിലെ ജയിലിലാണ് നിമിഷ. സനാ ഹൂതി വിമതരുടെ നിയന്ത്രണത്തിലാണ്. ഹൂതി സുപ്രീം പൊളിറ്റിക്കൽ കൗൺസിൽ നേതാവ് മഹ്ദി അൽ മഷാദ് ആണ് വധശിക്ഷ അംഗീകരിച്ചതെന്നാണു വിവരം. യെമൻ സർക്കാരിന് ഇതിൽ പങ്കില്ലെന്നു പ്രഖ്യാപിച്ച സ്ഥിതിക്ക് ഹൂതി വിമതരുടെ നീക്കങ്ങളാണ് ഇനി ഉറ്റുനോക്കുന്നത്. ഹൂതികളെ പിന്തുണയ്ക്കുന്ന ഇറാന്റെ ഇടപെടലും നിർണായകമായിരിക്കും. വിഷയത്തിൽ ഇടപെടാൻ കഴിഞ്ഞ ദിവസം ഇറാൻ സന്നദ്ധത അറിയിച്ചിരുന്നു. നിമിഷപ്രിയയുടെ മോചനത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനാണു പ്രതികരിച്ചത്.
2015 ൽ സനായിൽ യെമൻ പൗരനായ തലാലിന്റെ സ്പോൺസർഷിപ്പിൽ നിമിഷപ്രിയ ക്ലിനിക് ആരംഭിച്ചിരുന്നു. സഹപ്രവർത്തകയുമായി ചേർന്നു തലാലിനെ വധിച്ചെന്ന കേസിൽ 2017 ജൂലൈയിലാണു നിമിഷ അറസ്റ്റിലായത്. 2020 ൽ വിചാരണക്കോടതി വധശിക്ഷ വിധിച്ചു. വിധിക്കെതിരായ അപ്പീലുകൾ വിവിധ കോടതികൾ തള്ളി.
© Copyright 2024. All Rights Reserved