
ന്യൂഡൽഹി. നേപ്പാളിൽ പ്രതിഷേധങ്ങൾ ശക്‌തമായതോടെ അതിർത്തി പങ്കിടുന്ന ഏഴു ജില്ലകളിൽ അതീവ ജാഗ്രത പാലിക്കാൻ ഉത്തർപ്രദേശ് സർക്കാർ പൊലീസിന് നിർദേശം നൽകി. അഴിമതിക്കെതിരെയും സമുഹമാധ്യമ നിരോധനത്തിന് എതിരെയും നടന്നുകൊണ്ടിരിക്കുന്ന അക്രമസംഭവങ്ങളെ തുടർന്ന് പ്രധാനമന്ത്രി കെ.പി.ശർമ ഒലി രാജിവച്ചതിനെ തുടർന്നാണ് ഈ നീക്കം.
ഇന്ത്യ-നേപ്പാൾ അതിർത്തി അടച്ചിട്ടില്ലെങ്കിലും ജാഗ്രത ശക്തമാക്കി. ബൽറാംപുർ, ബഹ്റൈച്ച്, പിലിബിത്ത്, ലഖിംപുർ ഖേരി, സിദ്ധാർഥ് നഗർ, മഹാരാജ്ഗഞ്ച് എന്നിവിടങ്ങളിൽ 24 മണിക്കുറും നിരീക്ഷണം, പട്രോളിങ് ശക്തമാക്കൽ, അധിക പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കൽ എന്നിവയ്ക്ക് ഡിജിപി ഉത്തരവിട്ടു.
നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ സഹായിക്കുന്നതിനായി ലക്‌നൗവിലെ പൊലീസ് ആസ്ഥാനത്ത് പ്രത്യേക കൺട്രോൾ റൂം സ്‌ഥാപിച്ചിട്ടുണ്ട്. വാട്‌സാപ് നമ്പർ ഉൾപ്പെടെ 3 ഹെൽപ്‌ലൈൻ നമ്പറുകൾ പ്രവർത്തനക്ഷമമാണ് ( 0522-2390257, 0522-2724010, 9454401674, വാട്‌സാപ് നമ്പർ -9454401674 ). സംസ്‌ഥാനത്ത് ക്രമസമാധാനം നിലനിർത്തുന്നതിനും നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് എല്ലാ സഹായവും നൽകുന്നതിനും യുപി പൊലീസ് തയാറാണെന്ന് എഡിജി അമിതാഭ് യാഷ് പറഞ്ഞു.
















© Copyright 2025. All Rights Reserved