നൈജീരിയയിൽ തട്ടിക്കൊണ്ടുപോയ 50 വിദ്യാർഥികൾ തിരിച്ചെത്തി, കാണാമറയത്ത് 253 കുരുന്നുകൾ; ഉടൻ മോചിപ്പിക്കണമെന്ന് ലിയോ മാർപാപ്പ

24/11/25

അബുജ നൈജീരിയയിലെ സെൻ്റ് മേരീസ് കാത്തലിക് സ്കൂളിൽനിന്ന് ആയുധധാരികൾ തട്ടിക്കൊണ്ടുപോയ 303 വിദ്യാർഥികളിൽ 50 പേർ രക്ഷപ്പെട്ട് വീടുകളിൽ തിരിച്ചെത്തി. 12 അധ്യാപകരടക്കം 285 പേരെക്കുറിച്ച് വിവരമില്ല. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായാണ് 50 കുട്ടികൾക്കു രക്ഷപ്പെടാനായതെന്ന് ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ നൈജർ സംസ്ഥാന അധ്യക്ഷനും സ്‌കൂളിൻ്റെ പ്രൊപ്രൈറ്ററുമായ റവ. ബുലൂസ് ദൗവ യോഹന്ന പറഞ്ഞു.

നൈജീരിയയിലെ കാത്തലിക് സ്‌കൂളിൽനിന്ന് തട്ടിക്കൊണ്ടുപോയവരെ ഉടൻ മോചിപ്പിക്കണമെന്ന് ലിയോ മാർപാപ്പ അഭ്യർഥിച്ചു. വത്തിക്കാനിൽ സെൻ്റ് പീറ്റേഴ്സസ് സ്ക്വയറിലെ കുർബാനയ്ക്കൊടുവിൽ നൈജീരിയയിലും കാമറൂണിലും സ്കൂൾ വിദ്യാർഥികളെ തട്ടിക്കൊണ്ടു പോകുന്നതു പതിവാകുന്നതിനെക്കുറിച്ച് മാർപാപ്പ പരാമർശിച്ചു. നൈജീരിയയിൽ ക്രിസ്ത്യൻ വിഭാഗക്കാരുടെ നേർക്കുള്ള അക്രമങ്ങൾ തടയാൻ യുഎസ് ഭരണകൂടം വിപുലമായ പദ്ധതി തയാറാക്കുകയാണെന്നാണു റിപ്പോർട്ടുകൾ.

സംഘർഷബാധിതമായ വടക്കൻ സംസ്‌ഥാനം നൈജറിലെ വിദൂരപ്രദേശമായ പാപിരിയിലെ സ്കൂ‌ളിലായിരുന്നു വിദ്യാർഥികളെ തട്ടിക്കൊണ്ടു പോയത്. സമാനമായ സാഹചര്യത്തിൽ സമീപപ്രദേശമായ കെബിയിൽ തിങ്കളാഴ്‌ച ബോർഡിങ് സ്‌കൂൾ ആക്രമിച്ച് 25 വിദ്യാർഥിനികളെ തട്ടിക്കൊണ്ടുപോയിരുന്നു. ബന്ദിപ്പണത്തിനായി തട്ടിക്കൊണ്ടുപോകൽ വർധിച്ച സാഹചര്യത്തിൽ നൈജർ സംസ്‌ഥാനത്തെ സ്‌കൂളുകൾക്കൊപ്പം 47 കോളജുകളും അടച്ചിടാൻ സർക്കാർ ഉത്തരവിട്ടു. സംഘർഷബാധിതമായ 10 സംസ്‌ഥാനങ്ങളിലെ ഭൂരിഭാഗം സ്കൂളുകളിലും ആവശ്യമായ സുരക്ഷാമുന്നറിയിപ്പു സംവിധാനങ്ങളില്ലെന്ന് യൂനിസെഫ് പറഞ്ഞു.

2014 ൽ ഭീകരസംഘടനയായ ബൊക്കോ ഹറാം ചിബോക് പട്ടണത്തിലെ 276 സ്‌കൂൾ വിദ്യാർഥിനികളെ തട്ടിക്കൊണ്ടുപോയത് ആഗോള ശ്രദ്ധ നേടിയിരുന്നു. വടക്കൻ മേഖലയിൽ സജീവമായ ഡസൻ കണക്കിന് കൊള്ളസംഘങ്ങൾ വിദൂരമേഖലയിലെ സ്‌കൂളുകൾ ആക്രമിച്ചു കഴിഞ്ഞ വർഷങ്ങളിൽ ആകെ 1500 വിദ്യാർഥികളെയാണ് തട്ടിക്കൊണ്ടുപോയത്. പണം നൽകിയാണ് ഇവരിലേറെപ്പേരെയും പിന്നീടു മോചിപ്പിച്ചത്.
നൈജീരിയയിൽ ന്യൂനപക്ഷമായ ക്രൈസ്‌തവ വിഭാഗങ്ങൾക്കെതിരെ ആക്രമണം വ്യാപകമാണെന്ന യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്റെ ആരോപണം നൈജീരിയ തള്ളിയിരുന്നു. നൈജീരിയയുടെ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് യുഎസ് സന്ദർശിക്കുന്നതിനിടെയാണ് സ്‌കൂൾ ആക്രമണം. ന്യൂനപക്ഷ സുരക്ഷ ഉറപ്പാക്കാൻ സൈനികനടപടിയും ഉപരോധവും അടക്കം കടുത്ത നടപടി യുഎസ് പരിഗണനയിലുണ്ടെന്ന് സ്‌റ്റേറ്റ് ഡിപ്പാർട്മെന്റ് ഉദ്യോഗസ്‌ഥർ പറഞ്ഞതായും റിപ്പോർട്ടുണ്ട്.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu