
ന്യൂയോർക്ക് പലസ്‌തീനു രാഷ്ട്രപദവി നൽകുന്നതു ഹമാസിന്റെ ഭീകരതയ്ക്കുള്ള സമ്മാനമായിരിക്കുമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചില രാജ്യങ്ങൾ ഏകപക്ഷീയമായി പലസ്തീൻ രാഷ്ട്ര പ്രഖ്യാപനങ്ങൾ നടത്തുകയാണ്. ഗാസയിൽ യുദ്ധം ഉടൻ നിർത്തണം. അതിനായി ഒത്തുതീർപ്പുണ്ടാക്കണം. ബന്ദികളെ ഉടൻ മോചിപ്പിക്കണം - യുഎസ് പ്രസിഡന്റ് പറഞ്ഞു. യുഎൻ പൊതുസഭയുടെ 80-ാം വാർഷിക ചർച്ചയിൽ സംസാരിക്കുകയായിരുന്നു ട്രംപ്
രാജ്യത്തിന്റെ അതിർത്തികൾ തുറന്നിടുകയെന്ന പരീക്ഷണത്തിന്റെ കാലം കഴിഞ്ഞിരിക്കുന്നു. കുടിയേറ്റമാണ് യൂറോപ്പ് നേരിടുന്ന ഏറ്റവും വലിയ ഭീഷണി. എന്നാൽ, ഇതു തടയാനായി യൂറോപ്യൻ രാജ്യങ്ങൾ ഒന്നും ചെയ്യുന്നില്ല. കുടിയേറ്റത്തിനു വളംവയ്ക്കുന്ന പ്രവൃത്തികളാണു യുഎന്നിൻ്റേതെന്നും പാശ്ചാത്യരാജ്യങ്ങളിലേക്കുള്ള 'കടന്നുകയറ്റം' യുഎൻ പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. കാലാവസ്‌ഥ വ്യതിയാനം യാഥാർഥ്യമല്ലെന്നും ഇതെപ്പറ്റി യുഎൻ നടത്തിയ പ്രവചനങ്ങളെല്ലാം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
പലസ്തീൻ പ്രശ്നവും യുക്രെയ്ൻ യുദ്ധവും മുഖ്യവിഷയങ്ങളായി
ഫ്രാൻസിന്റെയും സൗദിയുടെയും അധ്യക്ഷതയിൽ നടന്ന ഉച്ചകോടിയിൽ ഡസനിലേറെ രാഷ്ട്രനേതാക്കളാണു പലസ്തീനു രാഷ്ട്രപദവി അംഗീകരിച്ചു പ്രഖ്യാപനങ്ങൾ നടത്തിയത്. ഇതിനിടെയാണ് യുഎസ് പ്രസിഡൻ്റ് പലസ്‌തീനെ തള്ളി ഇസ്രയേലിനുവേണ്ടി ശക്‌തമായ നിലപാടെടുത്തത്.
ലോകസമാധാനം തകർക്കപ്പെടുമ്പോൾ, നിയമവാഴ്ച ഉയർത്തിപ്പിടിക്കുന്ന ഭാവി തിരഞ്ഞെടുക്കാൻ ലോകനേതാക്കൾ ധൈര്യം കാട്ടണമെന്ന് ഐക്യരാഷ്ട്രസംഘടന മേധാവി അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. നേതാക്കളുടെ ആദ്യ ഉത്തരവാദിത്തം സമാധാനം തിരഞ്ഞെടുക്കലാണ്. ഇസ്രയേലിനെ പേരെടുത്തു പറയാതെ ഗാസയിലെ ആക്രമണങ്ങളെ അപലപിച്ച അദ്ദേഹം, പലസ്തീൻ ജനതയെ കുട്ടത്തോടെ ശിക്ഷിക്കുന്നത് എന്തിന്റെ പേരിലായാലും ന്യായീകരിക്കാനാവില്ലെന്നും വ്യക്‌തമാക്കി.
















© Copyright 2025. All Rights Reserved