
കാബുൾ പാക്കിസ്ഥാനും അഫ്ഗാനിസ്‌ഥാനും തമ്മിലുള്ള അതിർത്തി അടച്ചുപൂട്ടിയതിനെത്തുടർന്ന് ഇരു രാജ്യങ്ങളിലും അവശ്യവസ്തുക്കളുടെ വില കുത്തനെ ഉയർന്നു. പാക്കിസ്ഥാനിൽ തക്കാളിയുടെ വില അഞ്ചിരട്ടിയായി വർധിച്ചു. ഈ മാസമാണ് ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷമുണ്ടായത്. നിരവധിപേർ സംഘർഷത്തിൽ കൊല്ലപ്പെട്ടു.
2,600 കിലോമീറ്ററാണ് ഇരു രാജ്യങ്ങളുടെയും അതിർത്തി. സംഘർഷത്തെ തുടർന്ന് അതിർത്തി അടഞ്ഞു കിടക്കുകയാണ്. സംഘർഷം ആരംഭിച്ചശേഷം വ്യാപാര പ്രവർത്തനങ്ങൾ തടസ്സപ്പെട്ടതായി കാബുളിലെ പാക്ക്-അഫ്‌ഗാൻ ചേംബർ ഓഫ് കൊമേഴ്സസ് മേധാവി റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഓരോ ദിവസവും കഴിയുന്തോറും ഇരു രാജ്യങ്ങൾക്കും ഏകദേശം 10 ലക്ഷം ഡോളറിന്റെ നഷ്ടമാണ് സംഭവിക്കുന്നത്.
പഴങ്ങൾ, പച്ചക്കറികൾ, ധാതുക്കൾ, മരുന്ന്, ഗോതമ്പ്, അരി, പഞ്ചസാര, മാംസം, പാൽ ഉൽപന്നങ്ങൾ എന്നിവയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിൽ ഭൂരിഭാഗവും. പ്രതിവർഷ 230 കോടി ഡോളറിൻ്റെ വ്യാപാരമാണ് നടക്കുന്നത്. പാക്കിസ്ഥാനിൽ പാചകത്തിനു വ്യാപകമായി ഉപയോഗിക്കുന്ന തക്കാളിയുടെ വില 400 ശതമാനത്തിലധികം വർധിച്ച് കിലോയ്ക്ക് 600 പാക്കിസ്‌ഥാനി രൂപയായി (2.13 ഡോളർ). അഫ്ഗാനിസ്ഥാനിൽ നിന്നു വരുന്ന ആപ്പിളിനും വില വർധിച്ചു. ഏകദേശം 5,000 കയറുകൾ വ്യാപാര സാധനങ്ങളുമായി അതിർത്തിയുടെ ഇരുവശത്തുമായി കുടുങ്ങിക്കിടക്കുകയാണ്.
പാക്കിസ്ഥാനെ ആക്രമിക്കുന്ന തീവ്രവാദികളെ നിയന്ത്രിക്കണമെന്ന് ഇസ്ലാമാബാദ് കാബൂളിനോട് ആവശ്യപ്പെട്ടതാണ് അതിർത്തിയിലെ സംഘർഷങ്ങൾക്ക് കാരണമായത്. തീവ്രവാദികൾ അഫ്ഗാനിസ്ഥാനിലെ സുരക്ഷിത കേന്ദ്രങ്ങളിൽ നിന്നാണ് പ്രവർത്തിക്കുന്നതെന്നും പാക്കിസ്‌ഥാൻ ആരോപിച്ചിരുന്നു. എന്നാൽ താലിബാൻ ഈ ആരോപണം നിഷേധിച്ചു. ഖത്തറും തുർക്കിയും ഇടനിലക്കാരായ ചർച്ചകളെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ വെടിനിർത്തലിനു ധാരണയായിട്ടുണ്ട്.
















© Copyright 2025. All Rights Reserved