
നാഗ്പൂർ: പാക്കിസ്ഥാൻ ഇന്റലിജൻസ് ഓപ്പറേറ്റീവുകൾക്ക് തന്ത്രപ്രധാനമായ പ്രതിരോധ രഹസ്യങ്ങൾ ചോർത്തി നൽകിയെന്ന കേസിൽ അറസ്റ്റിലായ ബ്രഹ്മോസ് എയ്റോസ്പേസ് ലിമിറ്റഡിലെ ശാസ്ത്രജ്ഞൻ നിശാന്ത് അഗർവാളിനെതിരെ ചുമത്തിയിരുന്ന പ്രധാന കുറ്റങ്ങൾ നീക്കി. 2018-ൽ അറസ്റ്റിലായ അഗർവാളിനെ ഐടി ആക്ട് പ്രകാരവും ഔദ്യോഗിക രഹസ്യ നിയമത്തിലേയും പ്രധാന വകുപ്പുകളാണ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്. ഇതോടെ നിശാന്തിന് ഉടൻ ജയിൽ മോചിതനാകാം. നേരത്തെ, സുപ്രധാന വിവരങ്ങൾ രാജ്യത്തിന്റെ ശത്രുക്കൾക്ക് കൈമാറാൻ ഐടി സംവിധാനങ്ങൾ ഉപയോഗിച്ചു എന്ന കുറ്റത്തിന് കീഴ്ക്കോടതി അഗർവാളിന് 14 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. എന്നാൽ സുപ്രധാനമായ വിധിയിലൂടെ ഉയർന്ന കോടതി കുറ്റങ്ങളിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയിരിക്കുകയാണ്. ഔദ്യോഗിക രേഖകൾ സ്വന്തം ഉപകരണത്തിൽ സൂക്ഷിച്ചതിന് ചുമത്തിയ കുറ്റം മാത്രമാണ് ഇപ്പോൾ നിലനിർത്തിയിട്ടുള്ളത്. ഇതിനായി കീഴ്ക്കോടതി മൂന്ന് വർഷത്തെ തടവാണ് വിധിച്ചത്. അറസ്റ്റിലായ ശേഷം അഗർവാൾ ഈ തടവ് കാലാവധി ഇതിനകം അനുഭവിച്ചതിനാൽ, അദ്ദേഹത്തിന് ഉടൻ തന്നെ ജയിൽ മോചിതനാകാൻ അർഹതയുണ്ട്. ഇതോടെ, പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന അതീവ ഗൗരവകരമായ ഈ കേസിൻ്റെ നിയമപരമായ പോരാട്ടങ്ങൾക്കാണ് ഫലത്തിൽ അന്ത്യമാകുന്നത്.
















© Copyright 2025. All Rights Reserved