ദില്ലി: ഇന്ത്യ സഖ്യത്തിന്‍റെ ഭാവി ആശങ്കയിലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ബിജെപിയുടേത് ശക്തമായ സംഘടന സംവിധാനമാണെന്നും ചിദംബരം പറഞ്ഞു.കടുത്ത അനിശ്ചിതത്വം നിലനില്‍ക്കുമ്പോഴാണ് ഇന്ത്യ സഖ്യത്തിന്‍റെ ഭാവി ആശങ്കയിലാണെന്ന് പി ചിദംബരം വ്യക്തമാക്കുന്നത്. സഖ്യം മുന്നോട്ട് പോകുന്നുണ്ടോയെന്ന് ഉറപ്പില്ല. നിലനില്‍പില്‍ വലിയ ഭീഷണിയാണ് നേരിടുന്നത്. ശ്രമിച്ചാല്‍ ശക്തമായി മുന്നോട്ട് പോകാനാകുമെന്നും ചിദംബരം പറയുന്നു. കോണ്‍ഗ്രസിനെ കൂടുതല്‍ വെട്ടിലാക്കി ബിജെപിയെ പുകഴ്ത്തുക കൂടിയാണ് ചിദംബരം. ബിജെപിയെ പോലെ ശക്തവും, സംഘടതിവുമായ ഒരു പാര്‍ട്ടി വേറെ ഇല്ല. സംഘടനരംഗത്ത് എല്ലാ തലങ്ങളിലും ബിജെപി സുശക്തമാണെന്ന് കൂടി ചിദംബരം പറയുന്നു.
ചിദംബരത്തിന്‍റെ വാക്കുകള്‍ ബിജെപി ആഘോഷമാക്കുകയാണ്. സമൂഹമാധ്യമങ്ങളില്‍ പ്രസംഗം പങ്കുവെച്ച് നേതാക്കള്‍ രാഹുല്‍ ഗാന്ധിക്കെതിരെയും കോണ്‍ഗ്രസിനെതിരെയും വിമര്‍ശനം ശക്തമാക്കുകയാണ്. കോണ്‍ഗ്രസിനും ഇന്ത്യ സഖ്യത്തിനും ഭാവിയില്ലെന്നാണ് ചിദംബരം പറഞ്ഞുവെച്ചതെന്ന് നേതാക്കള്‍ പ്രതികരിച്ചു.രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തര്‍ പോലും കോണ്‍ഗ്രസിനോ, സഖ്യത്തിനോ ഭാവിയില്ലെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞിരിക്കുന്നെന്നും ബിജെപി നേതാക്കൾ പ്രതികരിച്ചു.
അതേ സമയം, ലോക് സഭ തെരഞ്ഞെടുപ്പിന് ശേഷം ഏതാണ്ടില്ലാതായ അവസ്ഥയിലാണ് ഇന്ത്യ സഖ്യം. പിന്നീട് നടന്ന നിയമസഭ തെരഞ്ഞെടുപ്പികളിലൊന്നിലും സഖ്യം ദൃശ്യമല്ലായിരുന്നു. ഏറ്റവുമൊടുവില്‍ നടന്ന ദില്ലി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും, ആംആദ്മി പാര്‍ട്ടിയും തമ്മില്‍ തല്ലി വീണു. സഖ്യം വീണ്ടും ശക്തമാക്കണമെന്ന് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുമ്പോള്‍ മമത ബാനര്‍ജി, അരവിന്ദ് കെജരിവാള്‍ തുടങ്ങിയ നേതാക്കള്‍ മുഖം തിരിച്ചിരിക്കുകയാണ്. പ്രതിപക്ഷ നിരയിലെ ഏറ്റവും വലിയ കക്ഷിയായ കോണ്‍ഗ്രസും താല്‍പര്യം കാണിക്കുന്നില്ല. പൊതു വിഷയങ്ങളില്‍ പാര്‍ലമെന്‍റിലും സഖ്യ പാര്‍ട്ടികള്‍ പല തട്ടുകളിലാണ്.
© Copyright 2024. All Rights Reserved