
ധാക്ക . ബംഗ്ലദേശിൽ പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഓഗസ്റ്റ് 3ന് വിചാരണ ചെയ്യാൻ പ്രത്യേക ട്രൈബ്യൂണൽ തീരുമാനിച്ചു. കൂട്ടക്കൊല, പീഡനം തുടങ്ങി 5 കുറ്റകൃത്യങ്ങൾ ചുമത്തിയാണ് ഹസീനയ്ക്കെതിരെ കേസെടുത്തിട്ടുള്ളത്. ഹസീനയുടെ അഭാവത്തിലും വിചാരണ നടത്താനാണ് ദി ഇൻ്റർനാഷനൽ ക്രൈംസ് ട്രൈബ്യൂണൽ ഓഫ് ബംഗ്ലദേശിന്റെ (ഐസിടി -ബിഡി) തീരുമാനം. വധശിക്ഷ വരെ കിട്ടാൻ സാധ്യതയുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
മുൻ ആഭ്യന്തരമന്ത്രി അസദുസ്‌മാൻ ഖാൻ കമൽ, പൊലീസ് ഐജി ചൗധരി അബ്ദുല്ല അൽ മാമുൻ എന്നിവരെയും വിചാരണ ചെയ്യും. കഴിഞ്ഞവർഷം ജൂലൈ 15 മുതൽ ഓഗസ്‌റ്റ് 15 വരെ നടന്ന വിദ്യാർഥി പ്രക്ഷോഭം അടിച്ചമർത്തിയതുമായി ബന്ധപ്പെട്ടാണ് കേസ്. ഓഗസ്റ്റ് 5നാണ് ഹസീന ബംഗ്ലദേശ് വിട്ടത്.
കുറ്റപത്രം തള്ളണമെന്ന പ്രതിഭാഗത്തിൻ്റെ ഹർജി തള്ളിയ ശേഷമാണ് ജസ്റ്റിസ് എം.ഡി.ഗോലം മോർട്ടുസ മൊസുംദറിന്റെ നേതൃത്വത്തിലുള്ള ഐസിടി ബെഞ്ചിന്റെ ഉത്തരവ്.
പ്രതിഷേധക്കാരെ നേരിടാൻ ഉത്തരവിട്ടതിനെത്തുടർന്ന് 1,400 പേർ ബംഗ്ലാദേശിൽ കൊല്ലപ്പെട്ടുവെന്നും ഉത്തരവിൽ പറയുന്നുണ്ട്. ട്രൈബ്യൂണലിന് മുന്നിൽ ഹാജരാക്കിയ ഏക പ്രതിയായ മാമുൻ കുറ്റം സമ്മതിച്ചതായും പ്രോസിക്യൂട്ടർമാർ അറിയിച്ചു. മെയ് 12 ന് ഐസിടി-ബിഡിയുടെ അന്വേഷണ ഏജൻസി കേസിൽ റിപ്പോർട്ട് സമർപ്പിച്ചത്. ഷെയ്ഖ് ഹസീന ഉൾപ്പെടെയുള്ള മൂന്ന് പ്രതികൾക്കും എതിരെ അഞ്ച് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
1971-ലെ ബംഗ്ലാദേശ വിമോചന യുദ്ധത്തിൽ പങ്കാളികളായ പാക്കിസ്ഥാൻ സൈനികർക്കെതിരെ കുറ്റകൃത്യങ്ങൾ ചുമത്തി വിചാരണ ചെയ്യുന്നതിനായാണ് 2010-ൽ അവാമി ലീഗ് ഭരണകാലത്ത് ഐസിടി-ബിഡി ആദ്യമായി രൂപീകരിച്ചത്. ഇതേ ട്രൈബ്യൂണലിലാണ് ഹസീനയും വിചാരണ നേരിടുന്നത്.
















© Copyright 2025. All Rights Reserved