
ജക്കാർത്ത . ബാലിയിൽ 65 പേരുമായി സഞ്ചരിക്കുകയായിരുന്ന ഫെറി ബോട്ട് കടലിൽ മുങ്ങി 2 പേർ മരിച്ചു. 43 പേരെ കാണാതായി. കിഴക്കൻ ജാവയിലെ കെറ്റപാങ് തുറമുഖത്ത് നിന്ന് ബാലിയിലെ ഗിലിമാനുക് തുറമുഖത്തേക്കു പോകുകയായിരുന്ന കെഎംപി ടുന്നു പ്രതാമ ജയ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. യാത്ര തുടങ്ങി 30 മിനിറ്റിനുള്ളിലായിരുന്നു അപകടം.
ബോട്ടിൽ 53 യാത്രക്കാരും 12 ജീവനക്കാരും ഉണ്ടായിരുന്നു. നിരവധി ട്രക്കുകൾ ഉൾപ്പെടെ 22 വാഹനങ്ങളും ഉണ്ടായിരുന്നു. ഇരുപത് പേരെ രക്ഷപ്പെടുത്തിയെന്നാണ് അധികൃതർ പറയുന്നത്. രക്ഷപ്പെടുത്തിയവരിൽ പലരും അബോധാവസ്‌ഥയിലാണ്.
കാണാതായവർക്കായി 9 ബോട്ടുകളിലായാണ് തിരച്ചിൽ പുരോഗമിക്കുന്നത്. രണ്ട് മീറ്ററോളം ഉയരത്തിൽ തിരമാലകൾ ഉയരുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമാണ്. കാണാതായ എല്ലാവരെയും കണ്ടെത്തുന്നതുവരെ ശ്രമങ്ങൾ തുടരുമെന്ന് നാഷണൽ സെർച്ച് ആൻഡ് റെസ്ക്യൂ ഏജൻസി അറിയിച്ചു.
കാലഹരണപ്പെട്ട ബോട്ടുകളും സുരക്ഷാ പരിശോധനകളുടെ അപര്യാപ്തതയും കാരണം ബാലിയിൽ ബോട്ട് അപകടങ്ങൾ വർധിക്കുന്നു എന്നാണ് റിപ്പോർട്ട്. ബാലിക്ക് സമീപം ടൂറിസ്‌റ്റ് ബോട്ട് മറിഞ്ഞ് ഓസ്ട്രേലിയൻ സ്ത്രീ അടുത്തിടെ മരിച്ചിരുന്നു. 2018 ൽ, ടോബ തടാകത്തിൽ ഫെറി ബോട്ട് മുങ്ങി നൂറ്റിയമ്പതോളം പേരാണ് മരിച്ചത്.
















© Copyright 2025. All Rights Reserved