
അമേരിക്ക, കാനഡ, ഫ്രാൻസ് എന്നിവ ഉൾപ്പടെ 85 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇലക്ട്രോണിക് ട്രാവൽ ഓഥറൈസേഷൻ ഇല്ലാതെ അടുത്ത വർഷം മുതൽ ബ്രിട്ടനിൽ നിയമപരമായി യാത്ര ചെയ്യാൻ കഴിയില്ലെന്ന മുന്നറിയിപ്പ് വന്നിട്ടുണ്ട്. 2026 ഫെബ്രുവരി 25 മുതൽ വിദേശ സഞ്ചാരികൾക്ക് ബ്രിട്ടനിൽ പ്രവേശിക്കാൻ ഇടിഎ വഴിയോ ഇ വിസ വഴിയോ ഡിജിറ്റൽ അനുമതി വാങ്ങേണ്ടതായി വരും. യാത്ര ആരംഭിക്കുന്നതിന് മുൻപായി എയർലൈൻ കമ്പനികൾ ഇതു സംബന്ധിച്ച പരിശോധനകൾ നടത്തുമെന്ന് ഹോം ഓഫീസ്, യുകെ സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പങ്കുവെച്ച പുതിയ മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നു. ഇമിഗ്രേഷൻ സിസ്റ്റം ഡിജിറ്റൈസ് ചെയ്യുന്നതിന്റെയും വരും വർഷങ്ങളിൽ യുകെ അതിർത്തികൾ കോൺടാക്ട് ലെസ് ആക്കുന്നതിന്റെയും ഭാഗമായിട്ടാണിത്.
-------------------aud--------------------------------
യാത്രയുടെ അടിസ്ഥാന ഘടകമായി മാറിക്കഴിഞ്ഞ ഇടിഎ 2023 ഒക്ടോബറിൽ പ്രാബല്യത്തിൽ വന്നതിന് ശേഷം ഇതുവരെ 13.3 മില്യൺ സന്ദർശകരാണ് ഇതിനായി വിജയകരമായി അപേക്ഷിച്ചത്. അതേസമയം, ഇടിഎ പ്രാബല്യത്തിൽ വരുത്തിയപ്പോൾ, സന്ദർശകർക്ക് പുതിയ സിസ്റ്റവുമായി പൊരുത്തപ്പെടാൻ ആവശ്യത്തിനുള്ള സമയം നൽകുന്നതിനായി നിയമങ്ങളിൽ ചില ഇളവുകൾ വരുത്തിയിരുന്നു. പുതിയ ട്രാവൽ സ്‌കീമുകളുടെ ഭാഗമായി അമേരിക്ക, കാനഡ പോലുള്ള മറ്റ് ചില രാജ്യങ്ങളും സമാനമായ നടപടികൾ എടുത്തിട്ടുണ്ട്.
ഇടിഎയ്ക്ക് അപേക്ഷിക്കുവാനായി യുകെ ഇടിഎ ആപ്പ് ഡൗൺലോഡ് ചെയ്യുക എന്നതാണ് ആദ്യ പടി. പിന്നീട് നിങ്ങളുടെ വിശദാംശങ്ങൾ അതിൽ പൂരിപ്പിക്കുക. ഓരോ അപേക്ഷയ്ക്കും 16 പൗണ്ടാണ് ചെലവ് വരുന്നത്. ഒട്ടുമിക്ക അപേക്ഷകർക്കും ഒരു മിനിറ്റിനുള്ളിൽ തന്നെ തീരുമാനം അറിയാമെങ്കിലും അധിക പരിശോധന ആവശ്യമുള്ള കേസുകൾ ഉണ്ടാകാം എന്നതിനാൽ മുൻ പ്രവർത്തി ദിനങ്ങളാണ് തീരുമാനത്തിനായി സർക്കാർ ചോദിക്കുന്നത്. ഇരട്ടപൗരത്വമുള്ളവർ ഉൾപ്പടെ ബ്രിട്ടീഷ്, ഐറിഷ് പൗരന്മാരെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നിരുന്നാലും, വിമാനത്താവളങ്ങളിൽ ആശ്യക്കുഴപ്പം ഉണ്ടാകാതിരിക്കാൻ ബ്രിട്ടീഷ് പാസ്‌പോർട്ടോ അല്ലെങ്കിൽ സർട്ടിഫിക്കറ്റ് ഓഫ് എന്റൈറ്റിൽമെന്റോ കൈയ്യിൽ കരുതണമെന്നും ഹോം ഓഫീസ് നിർദ്ദേശിക്കുന്നു.
















© Copyright 2025. All Rights Reserved