ഭക്ഷണം തേടിയെത്തിയ പലസ്തീൻകാർക്കുനേരെ ഇസ്രയേലിന്റെ വെടിവയ്പ്; 85 മരണം, 150 പേർക്കു പരുക്ക്

21/07/25

ജറുസലം: ഗാസയിൽ കൊടുംപട്ടിണിയിലായ പലസ്‌തീൻകാരെ കൂട്ടക്കൊല ചെയ്യുന്നതു തുടരുന്നു. ഭക്ഷണത്തിനു കാത്തുനിന്ന പലസ്തീൻകാർക്കുനേരെ ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്‌പിൽ 85 പേർ കൊല്ലപ്പെട്ടു. 150 ലേറെ പേർക്കു പരുക്കേറ്റെന്നാണ് റിപ്പോർട്ടുകൾ. വടക്കൻ ഗാസയിൽ യുഎൻ ഏജൻസികളുടെ ഭക്ഷണവണ്ടികൾ കാത്തുനിന്ന ജനക്കൂട്ടത്തിനുനേർക്കാണു വെടിവയ്‌പുണ്ടായത്‌. ഭക്ഷണവുമായി 25 ട്രക്കുകൾ എത്തിയതിനു പിന്നാലെയായിരുന്നു വെടിവയ്പ്. 21 മാസമായി തുടരുന്ന ഇസ്രയേൽ ആക്രമണത്തിൽ ഭക്ഷണത്തിനു കാത്തുനിന്നവർക്കു നേരെയുണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്.

പരുക്കേറ്റവരെക്കൂടാതെ കൊടുംവെയിലിൽ കുഴഞ്ഞുവീണ നൂറുകണക്കിനാളുകളെയും അൽ ഷിഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഗാസയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞ് അടക്കം 3 പേർ പോഷകാഹാരക്കുറവു മൂലം മരിച്ചു. നിർജലീകരണം മൂലം കൂടുതൽപേർ മരിക്കുന്ന സാഹചര്യമാണുള്ളതെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഭക്ഷണവിതരണ കേന്ദ്രങ്ങൾക്കു സമീപം ഇസ്രയേൽ നടത്തിയ വെടിവയ്‌പുകളിൽ ഇതുവരെ 900 പേരാണു കൊല്ലപ്പെട്ടത്.

അതേസമയം, മധ്യഗാസയിലെ ദെയ്റൽ ബലാഹിൽനിന്നു ജനങ്ങളോട് ഒഴിയാൻ ഇസ്രയേൽ സൈന്യം ആവശ്യപ്പെട്ടു. ഈ മേഖലകളിലേക്ക് ആക്രമണം വ്യാപിപ്പിക്കാനാണു പദ്ധതി. ദെയ്റൽ ബലാഹിലെ വിവിധ ജില്ലകളിലാണ് മുന്നറിയിപ്പ് നോട്ടിസ് സൈനികവിമാനങ്ങൾ വിതറിയത്. ഇവിടെയാണ് ഹമാസ് ബന്ദികളെ പാർപ്പിച്ചിരിക്കുന്നതെന്നാണു നിഗമനം. സൈന്യം ഈ മേഖലയിൽ പ്രവേശിക്കുന്നത് ഇവരുടെ ജീവനും അപകടത്തിലാക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. ഉടൻ വെടിനിർത്തൽ കരാറുണ്ടാക്കി ബന്ദികളെ തിരിച്ചെത്തിക്കാൻ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനോട് ആവശ്യപ്പെട്ട് ആയിരങ്ങൾ ടെൽ അവീവിൽ പ്രകടനം നടത്തി. ഗാസയിൽ ശേഷിക്കുന്ന 50 ബന്ദികളിൽ 20 പേർ ജീവനോടെയുണ്ടെന്നാണ് കരുതുന്നത്.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu