
ടെഹ്റാൻ 12 ദിവസം നീണ്ട യുദ്ധം അവസാനിച്ചതായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ. ശത്രുവിന് കടുത്ത ശിക്ഷ നൽകിയെന്നും ഇറാനെ എതിർത്താൽ എന്താണ് സംഭവിക്കുകയെന്ന് ലോകരാജ്യങ്ങൾക്ക് മനസ്സിലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ഭീകരവാദി'കളായ ഇസ്രയേൽ ആരംഭിച്ച യുദ്ധം ഇറാൻ വിജയകരമായി അവസാനിപ്പിച്ചെന്നും പെസെഷ്കിയാൻ അറിയിച്ചതായി ഇറാൻ മാധ്യമം റിപ്പോർട്ട് ചെയ്‌തു. ഇറാന്റെ വൻ വിജയത്തെ അഭിനന്ദിച്ച അദ്ദേഹം, മറ്റു രാജ്യങ്ങളെ വച്ച് പന്താടാനുള്ള ഇസ്രയേലിൻ്റെ താൽപര്യമാണ് ഇറാനെ 12 ദിവസത്തെ യുദ്ധത്തിലേക്കു തള്ളിവിട്ടതെന്നും കുറ്റപ്പെടുത്തി.
യുഎസുമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇറാൻ തയാറാണെന്നും യുഎസുമായുള്ള ആശയവിനിമയം പുനഃരാരംഭിക്കുമെന്നും സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാനുമായുള്ള ഫോൺ സംഭാഷണത്തിൽ പെസെഷ്കിയാൻ അറിയിച്ചെന്ന് ഇറാൻ്റെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്, ഇറാനും ഇസ്രയേലും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് ഒരു ദിവസമാകുമ്പോഴാണ് ഇറാൻ്റെ പ്രസ്‌താവന. തിങ്കളാഴ്ച രാത്രി ഖത്തറിലെ യുഎസ് വ്യോമതാവളത്തിൽ ഇറാൻ മിസൈലാക്രമണം നടത്തി മണിക്കൂറുകൾക്കകമാണ് സമൂഹമാധ്യമത്തിലൂടെ നാടകീയമായി ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചത്.
അതേസമയം, ഇറാനിൽ ഇപ്പോൾ ഭരണമാറ്റം താൻ ആഗ്രഹിക്കുന്നില്ലെന്നും അത് കൂടുതൽ പ്രശ്‌നങ്ങൾക്ക് കാരണമാകുകയേയുള്ളുവെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അഭിപ്രായപ്പെട്ടു. എല്ലാം എത്രയും പെട്ടെന്ന് ശാന്തമാകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രയേലിൻ്റെ ആക്രമണം ഇറാൻ ആണവപദ്ധതിയെ വർഷങ്ങളോളം പിന്നോട്ടടിച്ചെന്ന് ഇസ്രയേൽ സൈനിക മേധാവി. ഇറാനെതിരായ സൈനിക നടപടികൾ ഇപ്പോൾ പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചെന്നും അദ്ദേഹം അറിയിച്ചു.
















© Copyright 2025. All Rights Reserved