
റിയാദ്: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ മിഡിൽ ഈസ്റ്റ് യാത്രക്ക് ഇന്ന് റിയാദിൽ തുടക്കം കുറിക്കും. ഇന്ന് ഉച്ചക്ക് ട്രംപ് റിയാദിലെത്തും. രണ്ടാം തവണ പ്രസിഡന്‍റായ ശേഷം മിഡിൽ ഈസ്റ്റിലേക്കുള്ള ട്രംപിന്‍റെ ചരിത്രപരമായ ആദ്യ യാത്രക്ക് ഇന്ന് റിയാദിൽ തുടക്കം കുറിക്കും. വെള്ളിയാഴ്ച വരെ നാല് ദിവസത്തെ യാത്രക്കിടയിൽ സൗദി അറേബ്യയെ കൂടാതെ ഖത്തർ, യു.എ.ഇ രാജ്യങ്ങളും സന്ദർശിക്കും.
ഈ ഗൾഫ് രാജ്യങ്ങളെ ഉൾപ്പെടുത്തി മധ്യപൂർവേഷ്യലേക്കുള്ള ‘ചരിത്രപരമായ തിരിച്ചുവരവ്’ ആണ് ട്രംപ് ലക്ഷ്യമിടുന്നത്. രണ്ടാം തവണ അമേരിക്കൻ പ്രസിഡൻറായി അധികാരമേറ്റതിനുശേഷം തെൻറ ആദ്യ വിദേശയാത്ര സൗദി അറേബ്യയിലായിരിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. എട്ടുവർഷം മുമ്പ് പ്രസിഡൻറ് എന്ന നിലയിൽ തന്‍റെ ആദ്യ വിദേശസന്ദർശനത്തിനും തെരഞ്ഞെടുത്തത് റിയാദിനെയായിരുന്നു. ട്രംപിനെയും വഹിച്ചുകൊണ്ട് എയർ ഫോഴ്സ് വൺ വിമാനം ഇന്ന് സൗദി തലസ്ഥാനമായ റിയാദിൽ എത്തും. യുഎസ് പ്രസിഡൻറ് ഡോണാൾഡ് ട്രംപിന്‍റെ സൗദിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തെ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന സൗദി മന്ത്രിസഭ സ്വാഗതം ചെയ്തു.
റിയാദിൽ നിന്ന് പിന്നീട് പോകുന്നത് ഖത്തറിലേക്കാണ്. ഒടുവിൽ യു.എ.ഇയിലും. തന്ത്രപരമായ സുരക്ഷാ കരാറുകളിലും സാങ്കേതിക, വ്യാപാര, നിക്ഷേപ പങ്കാളിത്തത്തിലുമായിരിക്കും സന്ദർശനം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. ഗാസ, യുക്രെയ്ൻ പ്രശ്നപരിഹാര വിഷയങ്ങളടക്കം ചർച്ചയാവുെമന്ന് കരുതുന്നു. ട്രില്യണുകളുടെ സംയുക്ത നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട കരാറുകൾ ഒപ്പുവെക്കാനുമിടയുണ്ട്.
















© Copyright 2025. All Rights Reserved