വാഷിങ്ടൺ: പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയത്തിനെതിരെ ലോസ് ഏഞ്ചൽസിൽ ആരംഭിച്ച പ്രക്ഷോഭം മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. ന്യൂയോർക്ക്, ടെക്സസ്, ഡെൻവർ, ഷിക്കാഗോ, കൊളറാഡോ, സാന്‍ഫ്രാസിസ്കോ, ഡാളസ്, അറ്റ്ലാന്‍റ തുടങ്ങിയ നഗരങ്ങളിൽ ജനക്കൂട്ടം തെരുവിലിറങ്ങി. അതിനിടെ ലോസ് ഏഞ്ചൽസ് ഡൗൺടൗണിൽ അടിയന്തര കർഫ്യൂ പ്രാബല്യത്തിൽ വന്നതിനെത്തുടർന്ന് നിരവധി പ്രക്ഷോഭകരെ പൊലീസ് അറസ്റ്റ് ചെയ്തു. ടെക്സസിൽ നാഷണൽ ഗാർഡിനെ വിന്യസിക്കുകയും ചെയ്തു. കർഫ്യൂവിന് മുമ്പ് തന്നെ ഏകദേശം 200 പേരെ കസ്റ്റഡിയിലെടുത്തു.
നാല് ദിവസത്തെ പ്രതിഷേധത്തിനിടെ 23 സ്ഥാപനങ്ങളിൽ കൊള്ളയടി നടന്നതായി അധികൃതർ അറിയിച്ചു. മാസ്ക് ധരിച്ചവരെയെല്ലാം അറസ്റ്റ് ചെയ്യാൻ ട്രംപ് നിർദേശിച്ചിരുന്നു. കുടിയേറ്റ നിയമങ്ങൾ സംസ്ഥാനത്ത് നടപ്പിലാക്കാൻ മറൈൻ, നാഷണൽ ഗാർഡ് എന്നിവ ഉപയോഗിക്കുന്നതിൽ നിന്ന് ട്രംപ് ഭരണകൂടത്തെ താൽക്കാലികമായി വിലക്കുന്ന അടിയന്തര നിരോധന ഉത്തരവ് പുറപ്പെടുവിക്കണമെന്ന കാലിഫോർണിയയുടെ അഭ്യർത്ഥന ഫെഡറൽ ജഡ്ജി നിരസിച്ചു. ഏകദേശം 700 മറീനുകളെ സജ്ജമാക്കിയിട്ടുണ്ടെന്നും അവർ ലോസ് ഏഞ്ചൽസിന് പുറത്ത് ഉത്തരവുകൾക്കായി കാത്തിരിക്കുകയാണെന്ന് യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ന്യൂയോർക്കിൽ വലിയ ജനക്കൂട്ടം മാർച്ച് നടത്തി. വൈകുന്നേരത്തോടെ പ്രതിഷേധം അക്രമാസക്തമായി. ന്യൂയോർക്കിലെ ഐസിഇ ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് സമീപം തടിച്ചുകൂടിയ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. ഷിക്കാഗോയിലും വിൻഡി സിറ്റിയിലും പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടി. ഓസ്റ്റിനിലെ പ്രതിഷേധ പരിപാടി നിയമവിരുദ്ധമായ ഒത്തുചേരലായി പ്രഖ്യാപിച്ചു. പിന്നീട് കണ്ണീർവാതകം പ്രയോഗിക്കുകയും 13 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
തിങ്കളാഴ്ച ഡാളസിൽ പ്രതിഷേധക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. സംസ്ഥാനത്തെ നിരവധി സ്ഥലങ്ങളിലേക്ക് ടെക്സസ് നാഷണൽ ഗാർഡിനെ വിന്യസിക്കുന്നതായി ഗവർണർ ഗ്രെഗ് ആബട്ട് പ്രഖ്യാപിച്ചു. പ്രതിഷേധങ്ങളെത്തുടർന്ന് സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിലെ രണ്ട് ഇമിഗ്രേഷൻ കോടതികൾ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് അടച്ചിട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. കൊളറാഡോയിലെ ഡെൻവറിൽ ഐസിഇ വിരുദ്ധ പ്രതിഷേധക്കാർ ഒത്തുകൂടി തെരുവുകളിലൂടെ മാർച്ച് നടത്തി. സാന്താ അന, ലാസ് വെഗാസ്, അറ്റ്ലാന്റ, ഫിലാഡൽഫിയ, മിൽവാക്കി, സിയാറ്റിൽ, ബോസ്റ്റൺ, വാഷിംഗ്ടൺ ഡിസി എന്നിവിടങ്ങളിലും പ്രതിഷേധങ്ങൾ നടന്നു.
© Copyright 2024. All Rights Reserved