
ദില്ലി: അമേരിക്കൻ യൂണിവേഴ്സിറ്റികളിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തില്‍ വർധന. യുഎസ് വിസ നിയമങ്ങൾ കൂടുതൽ കർശനമാക്കുകയും പ്രോസസ്സിംഗ് സമയം വർധിക്കുകയും ചെയ്യുമ്പോഴും, ഇന്ത്യൻ വിദ്യാർത്ഥികളുടെ ഒഴുക്ക് തുടരുകയാണ്. അമേരിക്കന്‍ കോളേജുകളിലേക്കും സര്‍വകലാശാലകളിലേക്കും എത്തുന്ന വിദേശ വിദ്യാര്‍ത്ഥികളില്‍ ഇന്ത്യക്കാരാണ് മുമ്പിൽ.
തിങ്കളാഴ്ച പുറത്തിറക്കിയ 'ഓപ്പൺ ഡോർസ് 2025 റിപ്പോർട്ട്' പ്രകാരം, 2024–25 അധ്യയന വർഷത്തിൽ യുഎസ് കാമ്പസുകളിൽ 1.2 ദശലക്ഷം (1,177,766) അന്താരാഷ്ട്ര വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 5 ശതമാനം വർധനവാണ്. യുഎസ് ഉന്നതവിദ്യാഭ്യാസ മേഖലയിലെ മൊത്തം വിദ്യാർത്ഥി ജനസംഖ്യയുടെ 6 ശതമാനം ഇപ്പോൾ അന്താരാഷ്ട്ര വിദ്യാർത്ഥികളാണ്. ഈ വിദ്യാർത്ഥികൾ യുഎസ് സമ്പദ് വ്യവസ്ഥയിലേക്ക് നൽകുന്ന സംഭാവനകളും വളരെ വലുതാണ്. 2024-ൽ അന്താരാഷ്ട്ര വിദ്യാർത്ഥികൾ യുഎസ് സമ്പദ്‌വ്യവസ്ഥയിലേക്ക് ഏകദേശം 55 ബില്യൺ ഡോളർ സംഭാവന നൽകുകയും 355,000-ത്തിലധികം ജോലികളെ പിന്തുണയ്ക്കുകയും ചെയ്തു. ഉന്നത വിദ്യാഭ്യാസത്തിനായുള്ള ലോകത്തിലെ മുൻനിര ലക്ഷ്യസ്ഥാനമായി യുഎസ് തുടരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
അന്താരാഷ്ട്ര വിദ്യാർത്ഥികൾ യുഎസിലേക്ക് വരുന്നത് അവരുടെ വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടുപോകുന്നതിനും യുഎസ് കോളേജുകൾക്കും സമൂഹത്തിനും സംഭാവന നൽകുന്നതിനുമാണെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻറര്‍നാഷണൽ എജ്യുക്കേഷൻ പ്രസിഡന്‍റും സിഇഒയുമായ ജേസൺ സിസ് പറഞ്ഞു.
















© Copyright 2025. All Rights Reserved