വെടിനിർത്തിയില്ലെങ്കിൽ നടപടി, ഇസ്രയേലിന് മുന്നറിയിപ്പുമായി സഖ്യകക്ഷികൾ

21/05/25

ജറുസലം. ഗാസയിൽ ആക്രമണം ഉടൻ നിർത്തിയില്ലെങ്കിൽ
ഇസ്രയേലിനെതിരെ ശക്ത‌മായ നടപടി ഉണ്ടാകുമെന്നു സഖ്യകക്ഷികളായ യുകെ, ഫ്രാൻസ്, കാനഡ എന്നീ രാജ്യങ്ങൾ മുന്നറിയിപ്പുനൽകി. ഗാസയിലെ ആക്രമണം ഭീതിദമാണെന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി കിയ സ്‌റ്റാമർ പാർലമെന്റിൽ പറഞ്ഞതിനുപിന്നാലെ, ഇസ്രയേലുമായുള്ള വ്യാപാരചർച്ചകൾ ബ്രിട്ടൻ മരവിപ്പിച്ചു. ഗാസയിൽ സഹായമെത്തിക്കാൻ അനുവദിക്കണമെന്ന് മറ്റ് 22 രാജ്യങ്ങളും ഇസ്രയേലിനോട് ആവശ്യപ്പെട്ടു.അടിയന്തര സഹായമെത്തുന്നില്ലെങ്കിൽ 48 മണിക്കൂറിനുള്ളിൽ ഗാസയിൽ 14,000 കുഞ്ഞുങ്ങൾ മരിക്കുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ മാനുഷികസഹായവിഭാഗം മേധാവി ടോം ഫ്ലെച്ചർ മുന്നറിയിപ്പു നൽകി.

അതിനിടെ, അഭയകേന്ദ്രമായ സ്‌കൂളിൽ ഉൾപ്പെടെ ഗാസയിലെങ്ങും ഇസ്രയേൽ ഇന്നലെ നടത്തിയ ബോംബാക്രമണങ്ങളിൽ 60 പലസ്തീൻകാർ കൂടി കൊല്ലപ്പെട്ടു. മാർച്ച് 2 മുതലാണു ഗാസയിൽ ഇസ്രയേൽ സമ്പൂർണ ഉപരോധം ഏർപ്പെടുത്തിയത്. കഴിഞ്ഞദിവസം മുതൽ പരിമിതമായ അളവിൽ ഭക്ഷ്യവസ്‌തുക്കളുടെ വിതരണം അനുവദിച്ചിട്ടുണ്ടെങ്കിലും തീർത്തും അപര്യാപ്തമാണെന്ന് യുഎൻ ഏജൻസികൾ പറഞ്ഞു. ഇന്നലെ 100 ട്രക്കുകൾക്കുകൂടി പ്രവേശനാനുമതി നൽകി. വെടിനിർത്തൽ സമയത്തു പ്രതിദിനം 600 ട്രക്കുകളാണ് ഗാസയിലെത്തിയിരുന്നത്. ബന്ദികളെ മോചിപ്പിക്കാനുള്ള ഏകമാർഗം വെടിനിർത്തലാണെന്നും ഗാസയിലേക്കു പൂർണതോതിൽ സഹായങ്ങൾ എത്തിക്കണമെന്നും ബ്രിട്ടിഷ് പ്രധാനമന്ത്രി കിയ സ്‌റ്റാമർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി എന്നിവർ സംയുക്‌ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu