
വാഷിങ്ടൻ . വെനസ്വേലയിൽ രഹസ്യ ഓപ്പറേഷനുകൾ നടത്താൻ സെൻട്രൽ ഇന്റലിജൻസ് ഏജൻസിക്ക് (സിഐഎ) അനുമതി നൽകിയതായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചു. പ്രസിഡൻ്റ് നിക്കോളാസ് മഡുറോയുടെ സർക്കാരിനു മേലുള്ള സമ്മർദം കുട്ടുന്നതിൻ്റെ സൂചനയാണിത്. മഡുറോയെ അധികാരത്തിൽ നിന്നു നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് നീക്കമെന്ന് യുഎസ് ഉദ്യോഗസ്‌ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
മയക്കുമരുന്നു കടത്ത് കുറ്റങ്ങളിൽ മഡുറോയെ അറസ്‌റ്റ് ചെയ്യാനും ശിക്ഷിക്കാനും സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് യുഎസ് ഭരണകുടം 50 ദശലക്ഷം ഡോളർ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. പുതിയ അധികാരം ലഭിച്ചതോടെ സിഐഎയ്ക്ക് വെനസ്വേലയിൽ കൂടുതൽ ശക്തമായ ഓപ്പറേഷനുകൾ നടത്താൻ കഴിയും.
വെനസ്വേലക്കാർ യുഎസിലേക്ക് അനധികൃതമായി കുടിയേറുന്നതും മയക്കുമരുന്ന് കടത്തുമാണ് പുതിയ നടപടികൾക്ക് കാരണമെന്ന് ട്രംപ് മാധ്യമങ്ങളോടു പറഞ്ഞു. വെനസ്വേല മുൻ തടവുകാരെ യുഎസിലേക്ക് അയയ്ക്കുന്നു എന്ന വാദവും നിരത്തി. എന്നാൽ, ഇതു തെളിയിക്കുന്ന തെളിവൊന്നും നൽകിയിട്ടില്ല. നിക്കോളാസ് മറുഡോയെ ഇല്ലാതാക്കാനാണോ സിഐഎ ഓപ്പറേഷൻ നടത്തുന്നത് എന്ന ചോദ്യത്തിനു ട്രംപ് മറുപടി നൽകിയില്ല.
കടലിലെ മയക്കുമരുന്ന് കടത്ത് തടയുന്നതിൽ യുഎസ് പുരോഗതി നേടിയിട്ടുണ്ടെന്നും കരമാർഗമുള്ള കടത്ത് നിയന്ത്രിക്കാനാണ് ശ്രമമെന്നും ട്രംപ് കുട്ടിച്ചേർത്തു. ട്രംപ് എന്ത് നടപടികളാണ് വെനസ്വേലയുടെ കാര്യത്തിൽ അംഗീകരിച്ചതെന്ന് വ്യക്‌തമല്ല. വിഷയത്തിൽ വിശദീകരണത്തിനു വൈറ്റ് ഹൗസ് വിസമ്മതിച്ചു.
















© Copyright 2025. All Rights Reserved