
കീവ് യുക്രെയ്‌നിലെ ഊർജനിലയങ്ങൾ ലക്ഷ്യമിട്ട് റഷ്യ നടത്തിയ വ്യാപക മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ 7 പേർ കൊല്ലപ്പെട്ടു. ഡ്രോൺ താമസകേന്ദ്രങ്ങളിൽ പതിച്ചാണ് ഡിനിപ്രൊ നഗരത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടത്. മൂന്നുപേർ സപോറീഷ്യയിലും ഒരാൾ ഖാർകീവിലുമാണ് കൊല്ലപ്പെട്ടത്.
ഊർജകേന്ദ്രങ്ങൾ ആക്രമിച്ച റഷ്യക്കെതിരായ ഉപരോധം വ്യാപിപ്പിക്കണമെന്ന് യുക്രെയ്‌ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലൻസ്കി ആവശ്യപ്പെട്ടു. ശൈത്യകാലം വരാനിരിക്കെ ഊർജകേന്ദ്രങ്ങൾക്കു നേരെയുള്ള ആക്രമണം സാധാരണക്കാരെ ഉപദ്രവിക്കുക ലക്ഷ്യമിട്ടുള്ളതാണ്. 450 ഡ്രോണുകളും 45 മിസൈലുകളും റഷ്യ ഊർജനിലയങ്ങൾക്കു നേരെ തൊടുത്തു. റഷ്യയുടെ ഓരോ ആക്രമണത്തിനും തക്കതായ രീതിയിൽ ഉപരോധം ശക്തമാക്കണം -സെലെൻസ്‌കി പറഞ്ഞു.
കീവ്, പൊൾട്ടാവ, ഖാർകീവ് മേഖലകളിലെ പല ഊർജോൽപാദന കേന്ദ്രങ്ങൾക്കും ആക്രമണത്തിൽ തകരാർ നേരിട്ടിരിക്കുകയാണ്. പൊൾട്ടാവ മേഖലയിലെ ക്രെമൻചുക്, ഹൊരിഷ്‌നിപ്ലാവ് നി നഗരങ്ങളിലെ വൈദ്യുതി വിതരണം പൂർണമായി നിലച്ച അവസ്‌ഥയിലാണ്. 2022ൽ യുദ്ധം തുടങ്ങിയതിനു ശേഷം ഊർജകേന്ദ്രങ്ങൾക്കു നേരെ റഷ്യ നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണിതെന്ന് സർക്കാർ ഉടമസ്‌ഥതയിലുള്ള ഊർജോൽപാദന കമ്പനിയായ സെൻട്രെനെർജോ പറഞ്ഞു.
















© Copyright 2025. All Rights Reserved