
വാഷിംഗ്ടൺ: മിനസോട്ടയിലെ സൊമാലിയക്കാർക്കെതിരെ രൂക്ഷ പരാമർശവുമായി അമേരിക്കയുടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സൊമാലിയയിൽ നിന്നുള്ള കുടിയേറ്റക്കാരെ ചവറ് എന്നാണ് ഡൊണാൾഡ് ട്രംപ് ചൊവ്വാഴ്ച വിളിച്ചത്. സൊമാലിയക്കാർക്കെതിരെ ഭരണകൂടം കുടിയേറ്റ നടപടികൾ വർദ്ധിപ്പിച്ച് കൊണ്ടിരിക്കുകയാണെന്നും ഇവരെ നാട്ടിലേക്ക് തിരിച്ചയയ്ക്കണമെന്നുമാണ് ഡൊണാൾഡ് ട്രംപ് വിശദമാക്കിയത്. കാബിനറ്റ് യോഗത്തിനിടെയാണ് വിദേശികൾക്കെതിരായ വെറുപ്പ് പ്രചരിപ്പിക്കുന്ന രീതിയിലുള്ള പരാമർശം ഡൊണാൾഡ് ട്രംപ് നടത്തിയത്. സൊമാലിയയിൽ നിന്ന് കുടിയേറി അമേരിക്കൻ പൗരനായ ഡെമോക്രാറ്റ് കോൺഗ്രസ് പ്രതിനിധിയായ ഇൽഹാൻ ഒമറിനെതിരെയും ട്രംപ് രൂക്ഷ വിമർശനമാണ് നടത്തിയത്. സൊമാലിയ നാറുന്നുവെന്നും അംഗീകരിക്കാവുന്ന കാര്യമല്ലെന്നുമാണ് ട്രംപ് വിമർശിച്ചത്. അമേരിക്കയ്ക്കായി അവർ ഒന്നും ചെയ്യുന്നില്ല. സത്യസന്ധമായി പറയുകയാണെങ്കിൽ അവരെ നമ്മുടെ രാജ്യത്ത് വേണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല, രാജ്യത്തേക്ക് ചവറുകൾ സ്വീകരിക്കുന്നത് തുടരുകയാണെങ്കിൽ നമ്മൾ തീർച്ചയായും തെറ്റായ ദിശയിലാണ് പോവുന്നത് എന്നാണ് ട്രംപ് ക്യാബിനറ്റ് യോഗത്തിൽ സംസാരിച്ചത്. ഒമറിനെ ചവർ എന്നാണ് ട്രംപ് വിളിച്ചത്. സൊമാലിയക്കാർ ഒന്നും ചെയ്യാതെ പരാതി പറയുക മാത്രമാണ് ചെയ്യുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
















© Copyright 2025. All Rights Reserved