വാഷിംഗ്ടൺ: ലക്ഷ്യം കാണാതെ സ്പേസ് എക്സ് സ്റ്റാർഷിപ്പ്. ഒൻപതാമത്തെ പരീക്ഷണവിക്ഷേപണവും ലക്ഷ്യത്തിലെത്തിയില്ലെന്ന് റിപ്പോർട്ട്. സ്റ്റാർഷിപ്പിന്റെ പേലോഡ് വാതിൽ തുറക്കാത്തതിനാൽ ഡമ്മി ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനായില്ല. അതേ സമയം ഇത് തിരിച്ചടി അല്ലെന്ന് സ്പേസ് എക്സ് പ്രതികരിച്ചു.
ലക്ഷ്യത്തിൽ എത്തും മുൻപ് സ്റ്റാർഷിപ് തകർന്നെന്ന് സ്പേസ് എക്സ് പ്രതികരിച്ചു. ഇന്ത്യൻ മഹാ സമുദ്രത്തിൽ എവിടെയാണ് തകർന്ന് വീണത് എന്ന് നിശ്ചയമില്ലെന്ന് സ്പേസ് എക്സ് വിശദമാക്കി. ലാൻഡിങ്ങിന് മുൻപ് നിയന്ത്രണം നഷ്ടപ്പെട്ടു. ഇന്ധന ചോർച്ചയാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിക്ഷേപണം സുഗമമായിരുന്നുവെന്നും സ്പേസ് എക്സ് പറഞ്ഞു.
മെയ് 28ന് പുലര്‍ച്ചെ ഇന്ത്യന്‍ സമയം രാവിലെ അഞ്ച് മണിക്ക് സൗത്ത് ടെക്‌സസിലെ ബോക്കാ ചിക്കയിലുള്ള സ്റ്റാര്‍ബേസില്‍ നിന്നാണ് സ്റ്റാര്‍ഷിപ്പ് കുതിച്ചുയര്‍ന്നത്. സ്റ്റാര്‍ഷിപ്പിന്‍റെ ഏഴ്, എട്ട് വിക്ഷേപണ പരീക്ഷണങ്ങള്‍ പരാജയമായിരുന്നു എന്നതിനാല്‍ ഇലോണ്‍ മസ്‌കിന്‍റെ സ്പേസ് എക്സിനെ സംബന്ധിച്ച് അഭിമാന ദൗത്യമായിരുന്നു ഇന്നത്തേത്.
2025 ജനുവരിയില്‍ നടന്ന ഏഴാം സ്റ്റാര്‍ഷിപ്പ് വിക്ഷേപണ പരീക്ഷണവും മാര്‍ച്ച് ആറിനെ എട്ടാം പരീക്ഷണവും സ്പേസ് എക്‌സിന് വിജയിപ്പിക്കാനായില്ല. മാര്‍ച്ച് ആറിന് നടന്ന എട്ടാം പരീക്ഷണത്തില്‍ സ്റ്റാര്‍ഷിപ്പ് അഗ്നിഗോളമായതോടെ സമീപത്തെ നാല് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. 240 വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടപ്പോള്‍ രണ്ട് ഡസനിലധികം വിമാനങ്ങള്‍ വഴിതിരിച്ച് വിടേണ്ടിയും വന്നു.
മാത്രമല്ല, സ്റ്റാര്‍ഷിപ്പിന്‍റെ അവശിഷ്ടങ്ങള്‍ ബഹാമാസ്, ടർക്സ്-കൈകോസ് ദ്വീപുകള്‍ക്കും മുകളില്‍ പ്രത്യക്ഷപ്പെട്ടത് വലിയ ഭീതി പരത്തുകയും ചെയ്തു. ഈ സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ ഇത്തവണ വ്യോമഗതാഗതം കുറവുള്ള സമയത്താണ് സ്റ്റാര്‍ഷിപ്പ് 9-ാം ഫ്ലൈറ്റ് ടെസ്റ്റ് നടത്തിയത്. സ്റ്റാര്‍ഷിപ്പ് ഫ്ലൈറ്റ് എട്ടിന് 885 നോട്ടിക്കല്‍ മൈലായിരുന്നു എയര്‍ക്രാഫ്റ്റ് ഹസാര്‍ഡ് സോണ്‍ (AHA) എങ്കില്‍ ഒമ്പതാം പരീക്ഷണ വിക്ഷേപണത്തിന് 1,600 നോട്ടിക്കല്‍ മൈലാക്കി വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.
© Copyright 2024. All Rights Reserved