വാഷിങ്ടണ്‍: വാൾട്ട് ഡിസ്‌നിയുടെ അമ്യൂസ്‌മെന്റ് പാർക്കിലെ ഒരു വാട്ടർ സ്ലൈഡിൽ നിന്ന് പരിക്കേറ്റതിനെത്തുടർന്ന് 42.7 ലക്ഷം രൂപ (50,000 ഡോളർ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുഎസ് പൗരൻ. അമ്യൂസ്‌മെന്റ് പാർക്കിനെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ട്. യൂജിൻ സ്ട്രിക്‌ലാൻഡ് എന്നയാളാണ് പരാതി നൽകിയിരിക്കുന്നത്. 2021 ലാണ് സംഭവം. ഡിസ്‌നിയുടെ ബ്ലിസാർഡ് ബീച്ച് വാട്ടർപാർക്കിലെ ഡൗൺഹിൽ ഡബിൾ ഡിപ്പറിൽ നിന്നാണ് അപകടം സംഭവിച്ചത്.
ആ സമയത്ത് 151 കിലോഗ്രാം ഭാരവും റൈഡിന്റെ ഭാര പരിധിയേക്കാൾ 13 കിലോഗ്രാം കൂടുതലുമായിരുന്നു ഇയാൾ. എന്നാൽ വാട്ടർ സ്ലൈഡിന്റെ ഡിസൈനും അമിത വേഗതയുമാണ് തനിക്ക് പരിക്ക് പറ്റാൻ കാരണമെന്നാണ് യൂജിൻ സ്ട്രിക്‌ലാൻഡ് പരാതിയിൽ പറഞ്ഞിട്ടുള്ളത്. ഇതു കാരണമാണ് സ്ലൈഡിലെ ഇന്നർ ട്യൂബ് അടിയിൽ നിന്ന് പൊളിഞ്ഞിളകിയതെന്നും പ്ലാസ്റ്റിക് പ്രതലമുള്ള തറയിലേക്ക് ഇടിച്ചു വീണതെന്നും പരാതിയിൽ പറയുന്നു.
ഗുരുതരമായ ഈ പരിക്ക് തനിക്ക് വേദനയും കഷ്ടപ്പാടും, വൈകല്യവും, രൂപമാറ്റവും, മാനസിക വേദനയും, ജീവിതം ആസ്വദിക്കാൻ വരെ കഴിയാത്ത നിലയിലാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫ്ലോറിഡയിലെ വാൾട്ട് ഡിസ്നി വേൾഡ് അശ്രദ്ധയാണിതെന്നും സുരക്ഷാ വീഴ്ച്ച വരുത്തിയെന്നും യൂജിൻ സ്ട്രിക്‌ലാൻഡ് പറഞ്ഞു.
അതേ സമയം തെറ്റായ പരാതിയാണിതെന്നും സ്ലൈഡിൽ പ്രവേശിക്കുന്നതിന് മുമ്പ് ഭാരപരിധിയെക്കുറിച്ച് മിസ്റ്റർ സ്ട്രിക്ലാൻഡ് അറിഞ്ഞിരുന്നോ എന്ന് പരാതിയിൽ വ്യക്തമല്ലെന്നും വാൾട്ട് ഡിസ്‌നിയുടെ അമ്യൂസ്‌മെന്റ് പാർക്കിന്റെ ഔദ്യോഗിക വൃത്തങ്ങൾ പ്രതികരിച്ചു.
വാൾട്ട് ഡിസ്നി വേൾഡിനെതിരെ കേസ് എടുക്കുന്നത് ഇതാദ്യമായല്ല. കഴിഞ്ഞ വർഷം, ഫ്ലോറിഡയിലെ വാൾട്ട് ഡിസ്നി വേൾഡ് റിസോർട്ടിലെ ഒരു റസ്റ്റോറന്റിൽ ഭക്ഷണം കഴിച്ച് അലർജി ബാധിച്ച് കനോക്പോർൺ ടാങ്‌സുവാൻ എന്ന സ്ത്രീ മരിച്ചിരുന്നു.
© Copyright 2024. All Rights Reserved