
ലണ്ടൻ: ലേഡി എൽജിൻ എന്ന ആവിക്കപ്പൽ മിഷിഗൺ തടാകത്തിൽ മുങ്ങി=യപ്പോൾ കാണാതായ സ്വർണ്ണ പോക്കറ്റ് വാച്ച് 164 വർഷങ്ങൾക്ക് ശേഷം അതിന്റെ ഉടമയുടെ ജന്മനാട്ടിൽ തിരിച്ചെത്തി. ബ്രിട്ടീഷ് പത്രപ്രവർത്തകനും രാഷ്ട്രീയക്കാരനുമായിരുന്ന ഹെർബർട്ട് ഇൻഗ്രാമിന്റെ സ്വർണ്ണ പോക്കറ്റ് വാച്ചാണ് മിഷിഗൺ തടാകത്തിന്റെ അടിത്തട്ടിൽ ഒന്നര നൂറ്റാണ്ടിലേറെക്കാലം വിശ്രമിച്ച ശേഷം ഇംഗ്ലണ്ടിലെ ജന്മനാട്ടിലേക്ക് തിരികെയെത്തിയിരിക്കുന്നത്.
1860 സെപ്റ്റംബർ 8-ന്, നൂറുകണക്കിന് യാത്രക്കാരുമായാണ് മിഷിഗൺ തടാകത്തിലൂടെ ലേഡി എൽജിൻ എന്ന ആവിക്കപ്പൽ ഇല്ലിനോയിസിലെ വിന്നെറ്റ്കയ്ക്ക് സമീപം ഒരു വലിയ കൊടുങ്കാറ്റിൽ പെടുകയായിരുന്നു. കൊടുങ്കാറ്റിനിടെ മറ്റൊരു കപ്പലുമായി ലേഡി എൽജിൻ കൂട്ടിയിടിക്കുകയും കപ്പൽ മിഷിഗൺ തടാകത്തിൽ അതിവേഗം മുങ്ങുകയുമായിരുന്നു. ദുരന്തത്തിൽ ഹെർബർട്ട് ഇൻഗ്രാമും അദ്ദേഹത്തിന്റെ മകനും ഉൾപ്പെടെ 300ൽ അധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. രക്ഷാപ്രവർത്തകർക്ക് എത്താൻ കഴിയുന്നതിനുമുമ്പ് തന്നെ അവർ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഈ മേഖലയിലെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമുദ്ര ദുരന്തങ്ങളിലൊന്നായി ഈ സംഭവം ഇന്നും നിലനിൽക്കുന്നു.
കപ്പലിൽ ഉണ്ടായിരുന്ന ഹെർബർട്ട് ഇൻഗ്രാം ഒരു സാധാരണ യാത്രക്കാരനായിരുന്നില്ല. 'ദി ലണ്ടൻ ഇല്ലസ്ട്രേറ്റഡ് ന്യൂസ്' എന്ന പത്രം സ്ഥാപകൻ എന്ന നിലയിൽ അന്ന് ഏറെ പ്രമുഖനായ വ്യക്തിയായിരുന്നു. ചിത്രങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഇൻഗ്രാം പത്രപ്രവർത്തനത്തിൽ വിപ്ലവം സൃഷ്ടിച്ചതും അദ്ദേഹമായിരുന്നു. ലോകത്തിലെ ആദ്യത്തെ ചിത്രീകൃത പത്രം സ്ഥാപിച്ചത് അദ്ദേഹമായിരുന്നു. ഒപ്പം പാർലമെന്റ് അംഗം കൂടിയായിരുന്നു.
19-ാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് രാഷ്ട്രീയത്തിലും മാധ്യമങ്ങളിലും ശക്തമായ സ്വാധീനമുള്ള വ്യക്തിയായിരുന്നു ഇൻഗ്രാം. അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ ജന്മസ്ഥലമായ ലിങ്കൺഷെയറിലെ ബോസ്റ്റണിൽ അദ്ദേഹത്തിന് വലിയ പ്രശസ്തി നേടിക്കൊടുത്തു. അവിടെ അദ്ദേഹത്തിൻ്റെ സ്മരണാർത്ഥം ഒരു പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്. കേവലം വാച്ച് എന്നതിലുപരി, ചരിത്രത്തിലൂടെ ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്നതിന്റെയും ഓർമ്മകളുടെ നിലനിൽപ്പിന്റേയും പ്രതീകം കൂടിയാണ് ഈ സ്വർണ്ണ പോക്കറ്റ് വാച്ച്.
















© Copyright 2025. All Rights Reserved